ENTERTAINMENT

റോട്ടർഡാം ചലച്ചിത്ര മേളയില്‍ തിളങ്ങി മിഥുൻ മുരളിയുടെ 'കിസ് വാഗൺ'; സ്പെഷ്യൽ ജൂറി, ഫിപ്രെസ്‌കി പുരസ്കാരങ്ങൾ നേടി

വെബ് ഡെസ്ക്

നവാഗതസംവിധായകൻ മിഥുൻ മുരളിയുടെ 'കിസ് വാഗൺ' എന്ന മലയാള ചിത്രത്തിന് റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ രണ്ട് പുരസ്‌കാരങ്ങൾ. അന്താരാഷ്ട്ര ചലച്ചിത്രനിരൂപകരും, മാധ്യമപ്രവർത്തകരും, ഫെസ്റ്റിവൽ ജൂറിയും വിലയിരുത്തുന്ന സ്പെഷ്യൽ ജൂറി, ഫിപ്രെസ്‌കി എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. ഫെസ്റ്റിവലിലെ ടൈഗർ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമയായിരുന്നു മിഥുന്റെ 'കിസ് വാഗൺ'.

മിലിറ്ററി ഭരിക്കുന്ന സാങ്കൽപ്പിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് 'കിസ് വാഗൺ' പറയുന്നത്. പാർസൽ ഡെലിവെറിയുടെ ഭാഗമായി നടത്തുന്ന അവളുടെ സാഹസികമായ യാത്ര, ചലനാത്മകമായ ശബ്ദ - ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (ഷാഡോ പ്ലേ) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, രണ്ടായിരത്തോളം കരകൗശലനിർമ്മിതമായ ഷോട്ടുകളുടെയും ഓഡിയോ - വീഡിയോ അകമ്പടികളുടെയും ഒരുക്കിയിട്ടുള്ളതാണ് ഈ ചിത്രം. മൂന്നുമണിക്കൂർ ദൈർഖ്യമുള്ളതാണ് മിഥുൻ മുരളി ഒരുക്കുന്ന പരീക്ഷണചിത്രം.

'വിചിത്രവും ഹിപ്നോട്ടിക്കുമായ അമ്പരിപ്പിക്കുന്ന ചിത്രമെന്നാണ്' മാർകോ മുള്ളർ ചെയർമാനായ ജൂറി സ്പെഷ്യൽ ജൂറി പുരസ്കാരം പ്രഖ്യാപിച്ച സമയം പറഞ്ഞത്. കിസ് വാഗൺ സിനിമയ്ക്ക് ഫിപ്രെസ്‌കി പുരസ്‌കാരം നൽകാനുള്ള തീരുമാനം ഐകകണ്ഠേന ആയിരുന്നുവെന്നാണ് ഒരു ജൂറി പറഞ്ഞത്. "ശൈലികൾ, ജോണറുകൾ, തീമുകൾ എന്നിവയുടെ സങ്കീർണ്ണമായ കൊളാഷ്, വിപുലവും വ്യക്തിഗതവുമായ കരകൗശലങ്ങൾ തുടങ്ങിയവയുടെ ഉപയോഗത്താൽ സിനിമ എന്നത് നിരന്തരം പുതുക്കുന്ന പരിധികളിലില്ലാത്ത ഇടമാണെന്ന് ഈ ധീരമായ ചിത്രം നമ്മെ ഓർമ്മിപ്പിച്ചു, ഒപ്പം സ്വാതന്ത്ര്യമില്ലായ്മ, ലിംഗപരമായ അടിച്ചമർത്തൽ എന്നീ ഗുരുതരമായ വിഷയങ്ങളെ നർമ്മവും, അത്ഭുതവും, ഗൂഢാലോചനയും സമന്വയിപ്പിക്കുന്ന രീതിയിൽ സമീപിക്കുന്നതിലെ തീക്ഷ്ണതയും, പുതുമയും ആഘോഷഭരിതമാണ്,'' ജൂറി അഭിപ്രായപ്പെട്ടു.

തന്റെ ക്രിയാത്മക - രചനാ സഹായിയായ ഗ്രീഷ്മ രാമചന്ദ്രനോടൊപ്പം രണ്ടുവർഷത്തോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇത്തരമൊരു പരീക്ഷണ ഫാന്റസി മിഥുന്‍ ഒരുക്കിയത്. അനിമേഷനും, എഡിറ്റിങ്ങും, സൗണ്ട് ഡിസൈനും, മ്യൂസിക്കും എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ തന്നെ. ഡി. മുരളിയാണ് പ്രൊഡ്യൂസർ.

നവാഗത സംവിധായകനും, സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് മിഥുന്റെ ഈ സുപ്രധാന ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിക്കുന്നത്. 2022-ൽ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ 'പ്രാപ്പെട' എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറും റോട്ടർഡാമിൽ ആയിരുന്നു. 'പ്രാപ്പെട'യുടെ പോസ്റ്പ്രൊഡക്ഷനിൽ മിഥുൻ മുരളി പങ്കാളിയായിരുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്