EXPLAINER

കശ്മീരിന്റെ പ്രത്യേക പദവി: എന്താണ് അനുച്ഛേദം 370? ഇത് റദ്ദാക്കിയ കേന്ദ്ര നടപടിക്ക് പിന്നിലെന്ത്?

സനു ഹദീബ

ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധി നാളെ വരാനിരിക്കുകയാണ്. 2019-ലാണ് കേന്ദ്ര സർക്കാർ കശ്‌മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. അതിന് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ വിധി വരുന്നത്. ഏകദേശം മൂന്ന് വർഷത്തോളം ഹർജികൾ യാതൊരു നീക്കുപോക്കുമില്ലാതെ കോടതിയിൽ കെട്ടിക്കിടക്കുകയായിരുന്നു. ഈ വർഷം ജൂലൈയിൽ കേസ് വീണ്ടും പരിഗണിക്കുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിൽ വാദം കേൾക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തിങ്കളാഴ്ച വിധി പറയുക. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് ബെഞ്ച് അംഗങ്ങൾ.

അനുച്ഛേദം 370 : കശ്മീരിന് പ്രത്യേകാധികാരം

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതാണ് ഭരണഘടനയിെല 370-ാം അനുച്‌ഛേദം. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാകില്ല. മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം. പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം ഇതു ബാധകമായിരുന്നു. അന്യസംസ്ഥാന സ്വദേശികള്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ നേടാനോ, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനോ അവകാശമില്ല. വിഘടനവാദികള്‍ കടന്നുകയറുന്നത് ഒരു പരിധിവരെ തടഞ്ഞതും ഈ വകുപ്പാണ്. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്.

എന്തുകൊണ്ടാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ?

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത് വർഷങ്ങൾക്ക് മുൻപേ തന്നെ ബിജെപിയുടെ പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണ്. 2019 ൽ ''രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരം'' എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭയിൽ അവതരിപ്പിച്ചു, ഉടനടി രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A-യും ഇല്ലാതായി. കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി, സാജിദ് ലോൺ തുടങ്ങിയ നേതാക്കളെയും വീട്ടുതടങ്കലിലാക്കി.

ആർട്ടിക്കിൾ 370 കശ്മീരി സംസ്കാരത്തെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു കോണിൽ ഒതുക്കിയിരിക്കുകയാണെന്നും അത് നീക്കം ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ സംസ്കാരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരതയുടെയും മൂലകാരണം ആർട്ടിക്കിൾ 370 ആണെന്ന് ആഭ്യന്തര മന്ത്രി അടുത്തിടെ പാർലമെന്റിൽ പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റുവിനെയും ആഭ്യന്തര മന്ത്രി പല തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവിന്റെ 'മണ്ടത്തരങ്ങൾ' കാരണം കശ്മീരിലെ ജനങ്ങൾ പ്രതിസന്ധിയിലായെന്നാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളിൽ പറയുന്നത്.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്