INDIA

14,000 കർഷകർ രാജ്യതലസ്ഥാനത്തേക്ക്, നേരിടാന്‍ യുദ്ധസമാന സന്നാഹങ്ങളുമായി കേന്ദ്രം; ശംഭുവില്‍ സംഘർഷം

വെബ് ഡെസ്ക്

കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഡല്‍ഹി ചലോ മാർച്ച് പുനരാരംഭിക്കാനിരിക്കുന്ന കർഷകരെ നേരിടാന്‍ യുദ്ധസമാനമായ സന്നാഹങ്ങളുമായി പോലീസ്. കർഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കർശന നിർദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നല്‍കിയിരിക്കുന്നത്.

30,000 ടിയർ ഗ്യാസ് ഷെല്ലുകളാണ് കർഷകരെ നേരിടാനായി ഡല്‍ഹി പോലീസ് ശേഖരിച്ചിരിക്കുന്നത്. ശംഭു അതിർത്തിയില്‍ ഇതിനോടകംതന്നെ ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചെന്നും സാഹചര്യം സംഘർഷഭരിതമായെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയില്‍ അഞ്ചാം ഘട്ട ചർച്ചയ്ക്കായി കേന്ദ്ര മന്ത്രി അർജുന്‍ മുണ്ട കർഷകരെ ക്ഷണിച്ചിട്ടുണ്ട്. 'നാലാം ഘട്ട ചർച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളും അഞ്ചാം ഘട്ടത്തില്‍ ചർച്ച ചെയ്യാന്‍ സർക്കാർ തയ്യാറാണ്. ചർച്ചയ്ക്കായി കർഷക നേതാക്കളെ ക്ഷണിക്കുകയാണ്. സമാധാനം നിലനിർത്തുക എന്നതു പ്രധാനമാണ്,' കേന്ദ്ര മന്ത്രി പറഞ്ഞു.

എന്നാല്‍ ഡല്‍ഹിയിലേക്ക് സാമാധാനപരമായി നീങ്ങാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. സർക്കാർ ബാരിക്കേഡുകള്‍ നീക്കം ചെയ്ത് മുന്നോട്ട് പോകാനുള്ള അനുവാദം നല്‍കണമെന്ന് ജഗ്‌ജിത് ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനം തകർക്കാനുള്ള ഒരു ഉദ്ദേശ്യവും ഞങ്ങള്‍ക്കില്ല. കർഷകർക്ക് അനുകൂലമായ തീരുമാനം സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ജഗ്‌ജിത് പറഞ്ഞു. മാർച്ച് തടയാനുള്ള കേന്ദ്ര നീക്കങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

പോലീസിന്റെ നീക്കങ്ങളെ നേരിടാനും കർഷകർ ഒരുങ്ങിക്കഴിഞ്ഞു.  പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ, പരിഷ്കരിച്ച ട്രാക്ടറുകൾ ഉൾപ്പടെ സജ്ജമാണ്. യന്ത്രങ്ങളെ കണ്ണീർ വാതക ഷെല്ലുകളിൽ നിന്നും റബ്ബർ ബുള്ളറ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രങ്ങളുടെ പുറം കട്ടിയുള്ള ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിർത്തിയില്‍ പതിനാലായിരത്തോളം കർഷകരാണ് എത്തിച്ചേർന്നിട്ടുള്ളത്. 1,200 ട്രാക്ടർ, 300 കാർ, 10 മിനി ബസ്, മറ്റ് ചെറിയ വാഹനങ്ങള്‍ എന്നിവയാണ് മാർച്ചിനായി ഉപയോഗിക്കുന്നത്.

മാർച്ച് പുനരാരംഭിക്കുന്നതിന് മുന്‍പ് കർഷക നേതാക്കളെ കാണാന്‍ പഞ്ചാബ് സർക്കാരിന്റെ പ്രതിനിധികള്‍ ശംഭുവിലെത്തിയിരുന്നു. കർഷകർ ജെസിബി, ടിപ്പർ, ട്രാക്ടറുകള്‍ തുടങ്ങിയവയുമായി ഡല്‍ഹിയിലേക്ക് നീങ്ങുന്നതില്‍ ഹരിയാന സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മേല്‍പ്പറഞ്ഞ വാഹനങ്ങളുടെ നീക്കം തടയണമെന്ന് നിർദേശിച്ചുകൊണ്ട് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് ഡിജിപി നിർദേശം നല്‍കിയിരുന്നു.

വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, സഹ ആഭ്യന്തരമന്ത്രി നിത്യാനന്ദ റായ് എന്നിവരുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുവും കര്‍ഷകരും നടത്തിയ നാലാം ഘട്ട ചർച്ചയിൽ സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഈ നിർദേശങ്ങൾ കർഷകർക്ക് പ്രയോജനപ്പെടില്ലെന്നും എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അടുത്ത അഞ്ചുവർഷത്തേക്ക് പയർ, ചോളം, പരുത്തി എന്നീ വിളകൾ സർക്കാർ ഏജൻസികൾ മുഖാന്തരം മിനിമം താങ്ങുവില നൽകി കർഷകരിൽനിന്ന് വാങ്ങാമെന്ന കരാർ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്നു. കർഷക നേതാക്കളുമായുള്ള ചർച്ച നാല് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ ഉൾപ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കർഷകരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം