INDIA

അഹമ്മദാബാദിൽ പാകിസ്താനികളായ 18 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം

വെബ് ഡെസ്ക്

ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിയുന്ന പാകിസ്താനികളായ 18 ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകി ഇന്ത്യ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‌വി പങ്കെടുത്ത ക്യാമ്പിൽ വച്ചായിരുന്നു നടപടി. മാർച്ച് 16ന് ജില്ലാ കളക്ടറുടെ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പൗരത്വം കൈമാറിയ ശേഷം കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.

ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്നും സംഘ്‌വി പറഞ്ഞു. “രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകാൻ എല്ലാവരും ദൃഢനിശ്‌ചയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു” അദ്ദേഹം പറഞ്ഞു.

2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ പ്രകാരം, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതോടെ, അഹമ്മദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 1,167 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായാണ് റിപ്പോർട്ട്.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് വേഗം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നരേന്ദ്ര മോദിയും അമിത് ഷായും പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സാംഘ്‌വി അവകാശപ്പെട്ടു. മാർച്ച് പതിനൊന്നിന് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയിരുന്നു.

തുടർന്ന് രാജ്യത്തൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പെടെ നൂറ്റിതൊണ്ണൂറിലധികം ഹർജികൾ സുപ്രീംകോടതിയിലുണ്ട്. മാർച്ച് 19ന് ഹർജികൾ കോടതി പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നത്. 2019ലാണ് സിഎഎ ബിൽ പാസാക്കുന്നത്.

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി