INDIA

2000 കോടി രൂപയുടെ മയക്കുമരുന്നു കേസ്; ജാഫർ സാദിഖുമായുള്ളത് സൗഹൃദം മാത്രമെന്ന് അമീർ സുൽത്താൻ, വെട്ടിലായി ഡിഎംകെയും

വെബ് ഡെസ്ക്

2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിൽ പിടിയിലായ തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്ന് സംവിധായകൻ അമീർ സുൽത്താൻ. തന്നെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട് എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അമീർ സുൽത്താൻ പറഞ്ഞു.

ഇതിന് പിന്നാലെ തന്റെ പേര് കേസിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ചില മാധ്യമങ്ങൾക്കോ യുട്യൂബിലെ ചില വ്യക്തികൾക്കോ മാത്രമാണ് നേട്ടമുണ്ടാകുകയെന്നും മദ്യപാനം, വേശ്യാവൃത്തി, പലിശ എന്നിവയ്ക്ക് എതിരായ തത്വമാണ് താൻ പിന്തുടരുന്നതെന്നും അമീർ സുൽത്താൻ പറഞ്ഞു.

അമീറിന്റെ റസ്റ്റോറന്റ് ബിസിനസിൽ പങ്കാളി കൂടിയായ ജാഫർ സാദിഖിനെ കഴിഞ്ഞ ദിവസമാണ് ഡൽഹി പോലീസ് പിടികൂടിയത്. അമീറിന്റെ വരാനിരിക്കുന്ന ചിത്രം 'ഇരൈവൻ മിഗ പെരിയവൻ' നിർമ്മിക്കുന്നത് ജാഫർ സാദിഖ് ആയിരുന്നു. ഇതിന് പിന്നാലെയാണ് അമീറിനും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചാരണം ശക്തമായത്.

അതേസമയം ജാഫറിന്റെ അറസ്റ്റിലൂടെ ഭരണകക്ഷിയായ ഡിഎംകെ പ്രതിരോധത്തിലായി. ഡിഎംകെയുടെ എൻആർഐ വിഭാഗത്തിന്റെ ചെന്നൈ വെസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസർ കൂടിയാണ് അറസ്റ്റിലായ ജാഫർ സാദിഖ്. ആരോപണം ഉയർന്നതിന് പിന്നാലെ ജാഫറിനെ പാർട്ടിയിൽ നിന്ന് ഡിഎംകെ പുറത്താക്കിയിരുന്നു.

ചെന്നൈ വെസ്റ്റ് ജില്ലാ ഘടകത്തിലെ ഒരു മുതിർന്ന നേതാവിന്റെ ശുപാർശ പ്രകാരമാണ് സാദിഖ് രണ്ടര വർഷം മുമ്പ് പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിലായത്. ഭക്ഷ്യവസ്തുക്കളിൽ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) ഡൽഹി പൊലീസിന്റെയും സംയുക്ത സംഘം പിടികൂടിയത്. മിക്സഡ് ഫുഡ് പൗഡറും തേങ്ങാപാൽപ്പൊടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

ലഹരിമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമാതാവാണെന്ന് എൻസിബി പറഞ്ഞിരുന്നു. പിന്നീടാണ് ഇത് ജാഫർ സാദിഖാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 45 തവണ സമാന രീതിയിൽ സ്യൂഡോഫെഡ്രിൻ കയറ്റി അയച്ചതായാണ് റിപ്പോർട്ട്. ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ ആണ് ഇത്തരത്തിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2,000 കോടി രൂപയിലധികം മൂല്യമാണ് സ്യൂഡോഫെഡ്രിന് കണക്കാക്കുന്നത്.

നാല് മാസം മുമ്പാണ് ഓസ്ട്രേലിയ, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് വ്യാപകമായി ലഹരിമരുന്ന് കയറ്റി അയക്കുന്നതായി വിവരം ലഭിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥനായ ഗ്യാനേശ്വർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കയറ്റുമതിയുടെ ഉറവിടം ഡൽഹിയാണെന്ന് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഗ്യാനേശ്വർ സിങ് വെളിപ്പെടുത്തി.

കഴിഞ്ഞ 15-ാം തീയതിയാണ് കേസിൽ ആദ്യ അറസ്റ്റ് നടക്കുന്നത്. ഫെബ്രുവരി 15ന് പശ്ചിമ ഡൽഹിയിലെ ബസായ് ദാരാപൂർ പ്രദേശത്തെ ഒരു ഗോഡൗണിൽ നടത്തിയ തിരച്ചിലിൽ വിവിധ ധാന്യപൊടികളിൽ ഒളിപ്പിച്ച 50 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കണ്ടെത്തുകയായിരുന്നു. മൂന്ന് തമിഴ്നാട് സ്വദേശികളെ ഇവിടെ നിന്ന് പിടികൂടുകയും ചെയ്തു.

ലോകമെമ്പാടും വൻ ഡിമാൻഡുള്ള മെത്താംഫെറ്റാമൈൻ എന്ന മരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് സ്യൂഡോഫെഡ്രിൻ. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയാണ് സ്യൂഡോഫെഡ്രിന് വില.

ഒരു സിന്തറ്റിക് ഡ്രഗ് കൂടിയായ സ്യൂഡോഫെഡ്രിന് നിയമപരമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഇന്ത്യയിൽ ഈ രാസവസ്തുവിനെ നിയന്ത്രിത പദാർത്ഥമായിട്ടാണ് കണക്കാക്കുന്നത്. സ്യൂഡോഫെഡ്രിൻ അനധികൃതമായി കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും എൻഡിപിഎസ് നിയമപ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍