INDIA

മണിപ്പൂരിൽ സൈനികരുടെ കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

വെബ് ഡെസ്ക്

രണ്ട് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ മണിപ്പൂരിൽ വീണ്ടും സുരക്ഷാ സേനയ്‌ക്കുനേരേ ആക്രമണം. തൗബാൽ ജില്ലയിലെ പോലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ മൂന്ന് അതിർത്തിരക്ഷാ സേന ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു മോറെ അതിർത്തിയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് കമാൻഡോകൾ കൊല്ലപ്പെട്ടത്. തൗബാലിൽനിന്ന് 100 കിലോമീറ്ററിൽ താഴെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മോറെ.

തൗബാലിലെ ഖാൻഗാബോക്ക് ഏരിയയിലെ തേർഡ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ സമുച്ചയമാണ് ജനക്കൂട്ടം ആദ്യം ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ കുറവായിരുന്നെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞു. തുടർന്നാണ് തൗബാൽ പോലീസ് ആസ്ഥാനം ആക്രമിക്കുന്നത്. പോലീസ് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്ന സായുധരായ അക്രമകാരികൾ സ്റ്റേഷനുനേരെ വെടിവയ്ക്കുകയായിരുന്നു. കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ എസ് ഐമാരായ ശോഭം സിങ്, റാംജി എന്നിവർക്കാണ് പരുക്കേറ്റതെന്ന് മണിപ്പൂർ പോലീസ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

മോറെയിലെ ആക്രമണത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. പരുക്കേറ്റ ബിഎസ്എഫ് ജവാൻമാരെ ഇംഫാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, ഏഴുദിവസത്തേക്കെങ്കിലും ഹെലികോപ്ടറുകളോ വ്യോമയാന സഹായങ്ങളോ ഇംഫാലിൽ സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര കമ്മീഷണർ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

അതിർത്തി പട്ടണമായ മോറെയിലെ ക്രമസമാധാന നില ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. തുടർച്ചയായി വെടിവയ്പ്പ് നടക്കുന്നു, ഇത് ബുധനാഴ്ച രാവിലെ ഒരു ഐ ആർ ബി ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായി. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മോറെയിൽ സ്ഥിതി കൂടുതൽ വഷളായേക്കാം, ഏത് സമയത്തും മെഡിക്കൽ എമർജൻസി ഉണ്ടാകാം. മോറെയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിയുണ്ടകളും മറ്റും എയർലിഫ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പോലീസ് വകുപ്പ് അറിയിച്ചു," കത്തിൽ പറയുന്നു.

അതേസമയം, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ വാർത്ത പ്രചരിച്ചതോടെ തലസ്ഥാനമായ ഇംഫാലും സംഘർഷഭരിതമായിരുന്നു. സംസ്ഥാന പോലീസ് സേനയുടെ കൂടുതൽ സേനയെ മോറെയിൽ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകൾ ബുധനാഴ്ച തെരുവിലിറങ്ങി. മോറെയിൽ പോലീസിനെതിരെ നടന്ന ആക്രമണത്തിൽ മ്യാൻമർ പൗരന്മാർക്ക് പങ്കുണ്ടെന്ന് മെയ്തേയ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ആരോപിച്ചിരുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും