INDIA

ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ ഇനി രക്ഷിക്കാനുള്ളത് 3,500 ഇന്ത്യക്കാരെ, ഇതുവരെ നാട്ടിലെത്തിച്ചത് 1,095 പേരെ

വെബ് ഡെസ്ക്

സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. കൂടുതല്‍പേരെ തിരിച്ചുകൊണ്ടുവരുന്നതിനായി നാവികസേനയുടെ മൂന്നാമത്തെ കപ്പല്‍ ഐഎന്‍എസ് തര്‍ക്കാഷ് പോര്‍ട്ട് സുഡാനിലെത്തി.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും 3500 ഇന്ത്യക്കാരേയും 1000 ഒഫീഷ്യലുകളേയും കൂടി രക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. ഇതുവരെ 1095 പേരെ സുഡാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ത്യ രക്ഷപ്പെടുത്തി.പൗരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റ് രാജ്യങ്ങളും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമാകാന്‍ താത്പര്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ മലയാളികളുടെ ആദ്യസംഘം കേരളത്തിലെത്തി. ആഭ്യന്തര സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം അടുത്തദിവസങ്ങളില്‍ തന്നെ നാട്ടിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് മലയാളികളെ നാട്ടിലെത്തിച്ചത്.

19 മലയാളികളടക്കം 360 പേരെയാണ് ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സുഡാനില്‍ നിന്ന് ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചത്.

സൗദി എയർലൈൻസ് SV3620 മാനത്തില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ഡൽഹി വിമാനത്താവളത്തില്‍ സംഘമെത്തിയത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽ നിന്ന് യാത്ര അയച്ചത്. സുഡാൻ നഗരമായ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി, വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിക്കാനായത്.

സുഡാനില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രായോഗികമായി നടപ്പാക്കപ്പെടാത്തതാണ് സാഹചര്യം. വ്യാഴാഴ്ച രാത്രി അവസാനിക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സന്നദ്ധമാണെന്ന് സുഡാന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.ദക്ഷിണ സുഡാന്‍, കെനിയ, ജിബൂട്ടി എന്നിവടങ്ങളിലെ പ്രസിഡന്റുമാര്‍ സുഡാന്‍ സൈന്യത്തോടെ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വെടിനിര്‍ത്തല്‍ പാലിക്കപ്പെട്ടാല്‍ മാത്രമെ വിവിധ രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ സാധിക്കൂ.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍