INDIA

'ഷുഗര്‍ കൂട്ടാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരപലഹാരങ്ങളും കഴിക്കുന്നു'; ജാമ്യം ലഭിക്കാനുള്ള സൂത്രമെന്ന് ഇഡി

വെബ് ഡെസ്ക്

അരവിന്ദ് കെജ്‍രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഇഡി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ തന്‌റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അവകാശപ്പെടുമ്പോള്‍, അദ്ദേഹം മാങ്ങയും മധുര പലഹാരവും പഞ്ചസാര ഇട്ട ചായയും കഴിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പഞ്ചസാരയുടെ അളവ് കൂട്ടാനാണ് കെജ്‍രിവാള്‍ ആഗ്രഹിക്കുന്നതെന്ന് ഇഡിയുടെ പ്രത്യേക അഭിഭാഷകന്‍ സുഹേബ് ഹുസൈന്‍ പ്രത്യേക ജഡ്ജി കാവേരി ബവേജയോട് പറഞ്ഞു.

വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ തന്‌റെ സ്ഥിരം ഡോക്ടറെ ജയിലില്‍ കാണാന്‍ അനുവദിക്കണമെന്ന കെജ്‍രിവാളിന്‌റെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. തന്‌റെ പഞ്ചസാരയുടെ അളവ് മാറിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരമായുള്ള ഡോക്ടറെ സമീപിക്കാന്‍ ആഗ്രഹിക്കുന്നെന്നും കെജ്‍രിവാള്‍ പറഞ്ഞു. മെച്ചപ്പെട്ട അപേക്ഷ നല്‍കാനാണ് അപേക്ഷ പിന്‍വലിക്കുന്നതെന്ന് കെജ്‍രിവാളിനു വേണ്ടി ഹാജരായ അഡ്വ.വിവേക് ജയിന്‍ ആദ്യം കോടതിയെ അറിയിച്ചു.

അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന പ്രമേഹത്തിന്‌റെ അളവിലുള്ള 'ഭയാനകമായ വര്‍ധനവ്' എന്നതില്‍ ഇഡി ആശങ്കാകുലരാണെന്ന് സുഹേബ് പറഞ്ഞു. ഏത് ഡയറ്റാണ് അദ്ദേഹം പിന്തുടരുന്നതെന്നും ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്നും ജയിലധികാരികളോട് കത്തെഴുതി ചോദിച്ചിരുന്നതായി ഇഡി പറഞ്ഞു. പ്രമേഹം കൂടുതലാണെന്ന് അവകാശപ്പെടുമ്പോഴും മാങ്ങയും മധുരപലഹാരങ്ങളും പഞ്ചസാര ഇട്ട ചായയുമാണ് കഴിക്കുന്നത്. ജാമ്യത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഇതെന്നും സുഹേബ് പറഞ്ഞു.

സുഹേബ് ഹുസെന്‍ ഗാലറിയില്‍ കളിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് വേണ്ടി വാദങ്ങള്‍ നല്‍കുകയായിരുന്നെന്നും പറഞ്ഞ് ജയിന്‍ സബ്മിഷനെ എതിര്‍ത്തു.

ഹര്‍ജി നാളത്തേക്ക് പരിഗണിക്കാന്‍ മാറ്റിയ കോടതി തിഹാര്‍ ജയില്‍ അധികാരികളോട് മെഡിക്കല്‍ റിപ്പോര്‍ട്ടും ഭക്ഷണക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു.

കേന്ദ്ര ഏജൻസിയുടെ നിർബന്ധിത നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് മാർച്ച് 21 ന് രാത്രി കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. പിന്നീടാണ് ഏപ്രില്‍ 23വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്റെ അറസ്റ്റ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെയാളാണ് അരവിന്ദ് കെജ്‍രിവാൾ.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ