INDIA

'4 വർഷത്തിനിടയിൽ പാളംതെറ്റിയത് 422 ട്രെയിനുകൾ'; റെയിൽ സുരക്ഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി 2022ലെ സിഎജി റിപ്പോർട്ട്

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിൽ 275 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ട്രെയിൻ ദുരന്തത്തിന്റെ കാരണം പുറത്തുവരാനിരിക്കെ ച‍ർച്ചയായി റെയിൽവേ അപകടങ്ങളെ സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് റെയിൽ സുരക്ഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് സമ‍ർപ്പിച്ചത്. പാളം തെറ്റലും കൂട്ടിയിടികളും തടയുന്നതിനുള്ള നടപടികൾ റെയിൽവെ മന്ത്രാലയം വ്യക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ എന്നത് സംബന്ധിച്ചായിരുന്നു സിഎജിയുടെ പഠനം.

'ഇന്ത്യൻ റെയിൽവേയിലെ പാളം തെറ്റലുകൾ' എന്ന റിപ്പോർട്ടിൽ, ഭൂരിഭാഗം പാളം തെറ്റലുകൾക്കും ഇന്ത്യൻ റെയിൽവെയുടെ എഞ്ചിനീയറിങ് വിഭാഗമാണ് ഉത്തരവാദികളെന്ന് ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പ്രകാരം, 2017 എപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 422 ട്രെയിനുകളാണ് രാജ്യത്ത് പാളംതെറ്റിയത്. പാളങ്ങളുടെ അറ്റകുറ്റപ്പണികളിൽ ഉണ്ടാകുന്ന വീഴ്ച അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് മാറ്റങ്ങളും അമിതവേഗവുമെല്ലാം പാളംതെറ്റലുകൾക്ക് വഴിവയ്ക്കുന്നതായാണ് റിപ്പോർട്ടിലെ പരാമർശം.

275 അപകടങ്ങൾ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ അശ്രദ്ധ കാരണമാണുണ്ടായത്. പോയിന്റുകളുടെ തെറ്റായ ക്രമീകരണവും ഷണ്ടിങ് ഓപ്പറേഷനുകളിലെ പിഴവുകളുമാണ് 84 ശതമാനം അപകടങ്ങൾക്കും കാരണമെന്നും സിഎജി കണ്ടെത്തി. അതേസമയം ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നും അനുവദിച്ച ഫണ്ട് പൂർണമായും വിനിയോ​ഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പല അപകടങ്ങൾക്ക് ശേഷവും അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലോ സ്വീകരിക്കുകയോ ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ജീവനക്കാരുടെ കുറവ് തുടങ്ങിയ കാര്യങ്ങളും ഗുരുതരമായ ആശങ്കകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒഡിഷ ട്രെയിൻ അപകടത്തിന് ശേഷം ഏറെ ചർച്ച ചെയ്യപ്പെടുന്ന ട്രാക്ക് മാനേജ്‌മെന്റ് സിസ്റ്റത്തിലെ വീഴ്ചകളിലേക്കും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്രാക്കിന്റെ മെയിന്റനൻസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ വെബ് ആപ്ലിക്കേഷനാണ് ട്രാക്ക് മാനേജ്‌മെന്റ് സിസ്റ്റം (ടിഎംഎസ്). എന്നാൽ ഈ പോർട്ടലും പ്രവർത്തന ക്ഷമമല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

16 സോണൽ റെയിൽവേകളിൽ നടന്ന പാളം തെറ്റൽ അപകടങ്ങളെ കുറിച്ചുള്ള 1,129 അന്വേഷണ റിപ്പോർട്ടുകളുടെ നിഗമനപ്രകാരം പാളം തെറ്റലിന്റെ കാരണത്തെ സൂചിപ്പിക്കുന്ന 24 ഓളം ഘടകങ്ങൾ കണ്ടെത്തി. ട്രാക്കിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് 171 അപകടങ്ങൾ, അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് പാരാമീറ്ററുകളുടെ വ്യതിയാനം മൂലം 156 ഉം, മെക്കാനിക്കൽ തകരാർ കാരണം 182 അപകടങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ചക്രത്തിന്റെ വ്യാസ വ്യതിയാനത്തിലെ അപാകതകളും കോച്ചുകളിലെ തകരാറുകളും മൂലമുണ്ടായ അപകടങ്ങൾ 37 ശതമാനമാണ്.

സംഭവിച്ച കേസുകൾ എല്ലാം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ റെയിൽവേക്കുണ്ടായ നഷ്ടം 32.96 കോടി രൂപയാണ്.

മോശമായ ഡ്രൈവിങോ അമിത വേഗതയോ കാരണം 154 അപകടങ്ങളാണ് സംഭവിച്ചത്. പാളം തെറ്റാനുള്ള പ്രധാന ഘടകമായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നതും ഇതാണ്. അതേസമയം, 63 ശതമാനം കേസുകളിലും അന്വേഷണ റിപ്പോർട്ടുകൾ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അതോറിറ്റിക്ക് മുൻപാകെ സമർപ്പിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കുന്നു. ഇത്തരത്തിൽ 49 ശതമാനം കേസുകളിലും റിപ്പോർട്ടുകൾ സമർപ്പിക്കാൻ കാലതാമസമുണ്ടായി. അതുപോലെ 27,763 കോച്ചുകളിലും അഗ്നിശമന ഉപകരണങ്ങൾ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ സംഭവിച്ച കേസുകൾ എല്ലാം കൂടി പരിഗണിക്കുമ്പോൾ ഇന്ത്യൻ റെയിൽവേക്കുണ്ടായ നഷ്ടം 32.96 കോടി രൂപയാണ്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം