INDIA

'വന്യജീവികളെ സംസ്ഥാനം നോക്കി ബ്രാൻഡ് ചെയ്യുന്നതും അതിർത്തി കടത്തുന്നതും നിർത്തണം'; കേരളത്തോട് കർണാടക

ദ ഫോർത്ത് - ബെംഗളൂരു

തണ്ണീർ കൊമ്പൻ മയക്കു വെടിയേറ്റ് ചെരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ പരോക്ഷ വിമർശനവുമായി കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രേ. വന്യജീവികളെ ഏതെങ്കിലും സംസ്ഥാനത്തിന്റെ പേരിൽ ബ്രാൻഡ് ചെയ്യുന്നതും തരം തിരിക്കുന്നതും അംഗീകരിക്കാനാവില്ല, വന്യ ജീവികൾക്ക് കാടാണ് ലോകം. അവർക്കു സംസ്ഥാന അതിർത്തികളെക്കുറിച്ച് അറിവില്ല. ഏതെങ്കിലും വന്യജീവി അതിർത്തി കടന്നെത്തിയാൽ ഓടിച്ചു വിടുന്ന രീതി നല്ലതല്ല. ഇക്കാര്യം സംസ്ഥാനങ്ങൾ ഓർക്കണം. അതിർത്തി കടന്നു വരുന്ന വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്ന കാര്യം കേരളത്തിന്റെ വനം വകുപ്പുമായി ചർച്ച ചെയ്യുമെന്നും കർണാടക വനം മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

"ഭക്ഷണത്തിനും ജലത്തിനുമായി വന്യജീവികൾ കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരാണ്. മനുഷ്യർ തീർത്ത അതിർത്തികൾ അവരെ സംബന്ധിച്ചിടത്തോളം ഇര തേടുന്നതിനും നിലനില്‍പ്പിനും തടസങ്ങളാണ്‌. കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തണ്ണീർ കൊമ്പനെ മയക്കു വെടിവെച്ച് പിടിക്കുന്ന ദൃശ്യങ്ങൾ കണ്ടു. ഇതിൽ ആശങ്കയുണ്ട്. ഭാവിയിൽ വന്യജീവികളോട് ഇത്തരം ക്രൂരത ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും," ഖന്ദ്രേ വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി. ഏതെങ്കിലും തരത്തിലുള്ള വീഴ്ച ശ്രദ്ധയിൽ പെട്ടാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൃദയ സ്തംഭനം മൂലമാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയത്തിൽ രക്തം കട്ടപിടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്

ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് പഴക്കമുണ്ടെന്നും കർണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുഭാഷ് മാൽഖാഡെ പറഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആനയെ മയക്കു വെടി വെച്ച് പിടികൂടുന്നത് എളുപ്പമല്ലെന്നും സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിക്കാനാവില്ലെന്നും ആന ചെരിഞ്ഞ സാഹചര്യം ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകൾ സംയുക്തമായി പരിശോധിക്കുമെന്നും അദ്ദേഹം ബംഗളുരുവിൽ മാധ്യമങ്ങളോട് പറഞ്ഞു .

കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ - സക്ലേഷ്പുര വന മേഖലയിൽ വിഹരിക്കുന്ന 23 ആനകളിൽ ഒന്നായിരുന്നു തണ്ണീർ കൊമ്പൻ. റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട കൊമ്പൻ കബിനി നദി മുറിച്ചു കടന്നാണ് ബന്ദിപ്പൂർ വഴി വയനാട്ടിലെ മാനന്തവാടിയിൽ എത്തിയത്.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി