INDIA

ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം: വനിതാഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ രേഖാമൂലം പരാതി

വെബ് ഡെസ്ക്

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി പരാതിക്കാരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സർക്കാർ നിയോഗിച്ച മേൽനോട്ട സമിതിക്ക് ഇമെയിൽ വഴിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ പരാതിക്കാരിൽ ഒരാൾ പരാതി നൽകിയത്. ഫെബ്രുവരി 13നാണ് മെയിൽ അയച്ചത്.

ബ്രിജ് ഭൂഷന്റെ ആളുകൾ 'ഇരയായ' ഗുസ്തിക്കാരെ സമീപിച്ച് അവരുടെ പ്രസ്താവനകൾ പിൻവലിക്കാൻ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. "2023 ഫെബ്രുവരി 9-ന് ജെഎൽഎൻ സ്റ്റേഡിയത്തിൽ വച്ച് മൊഴികൾ രേഖപ്പെടുത്തികൊണ്ടിരിക്കെ ആ മുറിയിൽ ബ്രിജ് ഭൂഷന്റെ അനുയായികളായ ജയ് പ്രകാശ്, മഹാവീർ ബിഷ്‌ണോയി, ദിലീപ് എന്നിവരുമുണ്ടായിരുന്നു. മൊഴികൾ പൂർണമായും രഹസ്യാത്മകമായിരിക്കുമെന്ന ഉറപ്പോടെയാണ് സമിതി മൊഴി രേഖപ്പെടുത്താൻ വിളിച്ചത്. ഇരയായ താരങ്ങളെ അവർ സമീപിക്കുകയും സമ്മർദ്ദം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

മൊഴി രേഖപ്പെടുത്തുന്ന ഇടങ്ങളിൽ അവർ കറങ്ങി നടക്കുകയായിരുന്നു. നിയമപ്രകാരം അതൊട്ടും സ്വീകാര്യമല്ല. പരാതിക്കാരുടെ സ്വകാര്യ ലംഘനമാണത്. ഇത്തരം അവകാശ ലംഘനങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ പാടില്ല. ഭാവിയിലെ എല്ലാ നടപടികളുടെയും സ്വകാര്യതയും രഹസ്യാത്മകതയും കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ബോക്സിങ് താരം മേരി കോം ഉൾപ്പെട്ട സമിതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഗുസ്തി താരം യോഗേശ്വർ ദത്ത്, ബബിത ഫോഗട്ട്, ബാഡ്മിന്റൺ മുൻ തൃപ്തി മുർഗുണ്ടെ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ ഉദ്യോഗസ്ഥരായ രാധിക ശ്രീമാനന്ദ്, സിഡിആർ രാജേഷ് രാജഗോപാലൻ എന്നിവരായിരുന്നു മറ്റ് സമിതി അംഗങ്ങൾ.

അതേസമയം, കുറ്റപത്രത്തിന്റെ ഭാഗമായ രേഖകൾ പ്രകാരം, സമിതിയുടെ കണ്ടെത്തലുകളോട് ബബിത യോജിക്കുന്നില്ലെന്നും പ്രതിഷേധ സൂചകമായാണ് അന്തിമ റിപ്പോർട്ടിൽ ഒപ്പിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. കമ്മിറ്റി അതിന്റെ ബാധ്യത നിറവേറ്റിയില്ല, അന്വേഷണം നീതിപൂർവകവും സുതാര്യവുമായ രീതിയിൽ നടന്നില്ല. കേസുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയതല്ലാതെ, സത്യം പുറത്തുകൊണ്ടുവരാൻ സമിതിക്ക് മുമ്പാകെ മൊഴിയെടുക്കാൻ സാക്ഷികളെ ക്ഷണിക്കാൻ ശ്രമിച്ചില്ല. അന്വേഷണം വെറും ഔപചാരികത മാത്രമായിരുന്നു. ന്യായവും സുതാര്യവുമായ അന്വേഷണമല്ലാത്തതിനാൽ കണ്ടെത്തലുകളിൽ കൃത്യതയില്ലായിരുന്നുവെന്നും ബബിത വ്യക്തമാക്കുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ