INDIA

കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കൂടുതല്‍ വിമാനങ്ങൾ; യാത്രാനിരക്ക് കുറയും

ദ ഫോർത്ത് - കൊച്ചി

തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും പ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാർക്കറ്റിങ് ശ്രമത്തിന് എയർലൈനുകളിൽ നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് വിമാനസർവീസുകൾ ഇരട്ടിയാകും. ഗൾഫിലെ പല നഗരങ്ങളിലേയ്ക്കും കൂടുതൽ സർവീസുകൾ ഉണ്ടാകും.

ലക്ഷദ്വീപിലെ വിനോദസഞ്ചാര വികസനം ഈയിടെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിലവിൽ രാജ്യത്ത്, ലക്ഷദ്വീപിലെ അഗത്തിയിലേയ്ക്ക് കൊച്ചിയിൽ നിന്ന് മാത്രമാണ് കമേഴ്‌സ്യൽ വിമാന സർവീസുള്ളത്. അലയൻസ് എയർ ആഴ്ചയിൽ ഏഴ് സർവീസ് ഇവിടേയ്ക്ക് നടത്തുന്നുണ്ട്. അത് 9 ആകും. കൂടാതെ ഏപ്രിൽ മുതൽ ഇൻഡിഗോയും അഗത്തിയിലേയ്ക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേയ്ക്ക് നിലവിൽ പ്രതിവാരം 97 സർവീസുകളുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസ്സും ആകാശ എയറും 14 പ്രതിവാര സർവസുകൾ അധികമായി നടത്തും.

ഇതോടെ കൊച്ചി-ബാംഗ്ലൂർ സെക്ടറിൽ പ്രതിദിനം ശരാരി 16 വിമാനങ്ങൾ സർവീസ് നടത്തും. വിമാനങ്ങളുടെ എണ്ണം കൂടുന്നത് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കും. ഹൈദരാബാദിലേയ്ക്ക് 54 ലും ഡൽഹിയിലേയ്ക്ക് 77 ഉം മുംബൈയിലേയ്ക്ക് 80 ഉം പ്രതിവാര സർവീസുകളുണ്ട്. എയർ ഇന്ത്യ എക്സ്സ് ഹൈദരാബിലേയ്ക്കും എയർ ഇന്ത്യ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേയ്ക്കും അധിക സർവീസുകൾ തുടങ്ങുന്നുണ്ട്. അലയൻസ് എയറിന്റെ കണ്ണൂർ, തിരുപ്പതി, മൈസൂർ സർവീസുകളും ഉടനെ ആരംഭിക്കും.

അബുദാബി, ദുബായ്, ഷാർജ എന്നിവയടങ്ങിയ യു.എ.എ. മേഖലയിലേയ്ക്ക് നിലവിൽ കൊച്ചിയിൽ നിന്ന് 114 സർവീസുകളുണ്ട്. അബുദാബിയിലേയ്ക്ക് എത്തിഹാദും എയർ അറേബ്യയും അധിക സർവീസുകൾ നടത്തുമെന്നറിയിച്ചിട്ടുണ്ട്. തായ്‌ലാൻഡിലെ ബാങ്കോക്കിലെ ഡോൺ മുവാങ്ങ് വിമാനത്താവളത്തിലേയ്ക്ക് നിലവിൽ എയർ ഏഷ്യ 7 പ്രതിവാര സർവീസുകൾ നടത്തുന്നുണ്ട്. മാർച്ച് 31 ന് തായ് എയർവേയ്‌സിന്റെ പ്രിമിയം വിമാന സർവീസ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്ക് ആഴ്ചയിൽ 3 സർവീസുകൾ നടത്തും. ഓസ്ട്രലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേയ്ക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് അതിവേഗത്തിൽ യാത്ര തുടരാൻ ഇത് സഹായകമാകും. ബാത്തിക് എയറും ബാങ്കോക്കിലേയ്ക്ക് 3 പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മലേഷ്യയിലെ കുലാലംപൂരിലേയ്ക്ക് ആഴ്ചയിൽ 26 സർവീസുകളുണ്ട്. മലേഷ്യ എയർലൈൻസ്, ബാത്തിക് എയർ, എയർ ഏഷ്യ എന്നീ എയർലൈനുകളാണ് കുലാലംപൂരിലേയ്ക്ക് സർവീസ് നടത്തുന്നത്. എയർ ഏഷ്യ എയർലൈൻ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചേരുമ്പോൾ കൊച്ചി-കുലാലംപൂർ പ്രതിവാര സർവീസുകളുടെ എണ്ണം 30 ആയി ഉയരും.

മാർച്ചോടെ കൊച്ചിയിൽ പ്രതിദിന സർവീസുകൾ 185 ആയി ഉയരും. 2023-ൽ ഒരു കോടി യാത്രക്കാർ സിയാൽ വഴി കടന്നുപോയിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വളർച്ചയാണ് 2024-ൽ പ്രതീക്ഷിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍