INDIA

'കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു, കെജ്‌രിവാൾ മുഖ്യസൂത്രധാരൻ, 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി, ഉത്തരവ് ഉടന്‍

വെബ് ഡെസ്ക്

ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് മുഖ്യ സൂത്രധാരനെന്ന് എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കോടതിയിൽ. കെജ്‌രിവാളിനെ ചോദ്യംചെയ്യാൻ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇ ഡി റോസ് അവന്യു കോടതിയിൽ വാദിച്ചു. വാദം അവസാനിച്ച ശേഷം ജസ്റ്റിസ് കാവേരി ബജ്‌വ വിധി തയാറാക്കി ഉടന്‍ പ്രസ്താവിക്കും.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പിൽനിന്ന് ലഭിച്ച 45 കോടി രൂപയുടെ കോഴ ആം ആദ്മി പാർട്ടി ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായി ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ എസ് ജി) എസ് വി രാജു പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ മുൻപാകെ ബോധിപ്പിച്ചു. 100 കോടി മാത്രമല്ല, കോഴ നൽകിയ കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ പങ്കും എ എ പിക്ക് ലഭിച്ചിരുന്നതായും എ എസ് ജി ആരോപിച്ചു.

''ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തുന്ന പണം ഗോവയിലേക്കായിരുന്നു പോയിരുന്നത്. ഇത് ആരോപണങ്ങൾ മാത്രമല്ല, ടെലിഫോൺ വിളികൾ സംബന്ധിച്ച രേഖകൾ ഇക്കാര്യം തെളിയിക്കുന്നുണ്ട്, " എ എസ് ജി വാദിച്ചു.

നയങ്ങൾ സൗത്ത് ഗ്രൂപ്പിന് അനുകൂലമാക്കാൻ കെജ്‌രിവാൾ നേരിട്ട് ഇടപെട്ടു. ആം ആദ്മി പാർട്ടിയുടെ മീഡിയ ഇൻചാർജ് വിജയ് നായരാണ് പാർട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടയിൽ മധ്യസ്ഥനായതെന്ന് എസ് വി രാജു ആരോപിച്ചു. കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിന് ആനുകൂല്യങ്ങൾ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ഇ ഡി റിമാൻഡ് റിപ്പോർട്ടിലെ ആരോപണങ്ങളും അദ്ദേഹം കോടതിയില്‍ ഉയർത്തിക്കാട്ടി.

കേസിൽ സമൻസ് അയച്ചപ്പോൾ കെജ്‌രിവാൾ ഒഴിഞ്ഞുമാറുകയായിരുന്നു. പരിശോധന സമയത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി പറയാൻ തയാറായില്ലെന്നും എസ് വി രാജു പറഞ്ഞു.

അതേസമയം, ഇ ഡിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും അരവിന്ദ് കെജ്‌രിവാളിനെതിരെയില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ വിടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റിനെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കാനിരിക്കവേ ഹർജി പിൻവലിക്കുകയായിരുന്നു. കീഴ്‌ക്കോടതിയിൽ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് എത്തുമ്പോൾ അവിടെ നേരിടാമെന്നായിരുന്നു കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി കോടതിയെ ബോധിപ്പിച്ചത്.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ