INDIA

ഡൽഹി മദ്യനയ അഴിമതി കേസ്: ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റിൽ; കെജ്രിവാളിനും തിരിച്ചടി, നാളെ കോടതില്‍ ഹാജരാകണം

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ പിടിമുറുക്കി ഇഡി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കവിത റാവുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിൽനിന്ന് ഹൈദെരാബാദിലെത്തിയ ആദായനികുതി, ഇ ഡി ഉദ്യോഗസ്ഥർ ഹൈദരാബാദിലെ കവിതയുടെ വസതിയിൽ വെള്ളിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റുവാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റാരോപിതയായ കവിതയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ ആദായ നികുതി വകുപ്പും ഇ ഡി യും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നോട്ടീസിനെതിരെ കവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മദ്യശാല ലൈസൻസ് ലഭിക്കാൻ ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ ‘സൗത്ത് ഗ്രൂപ്പിൻ്റെ’ ഭാഗമായിരുന്നു കവിതയെന്നാണ് ഇഡിയുടെ ആരോപണം. ആരോപണങ്ങൾ നിഷേധിച്ച കവിത, ഇഡി നോട്ടീസുകളെ മോദി നോട്ടീസ് എന്നാണ് വിശേഷിപ്പിച്ചത്.

2022 ഡിസംബർ 12ന്, കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കവിതയുടെ ഹൈദരാബാദിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഏഴ് മണിക്കൂറിലേറെയാണ് സിബിഐ സംഘം അന്ന് മൊഴിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ പ്രതി ചേർത്തത്‌. 

എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്നതിന്റെ വിശദമായ വിവരണം ഇ ഡി കുറ്റപത്രത്തിൽ നൽകിയിരുന്നു. എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന് മൊത്ത വ്യാപാര ബിസിനസ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്നങ്ങോട്ട് ഈ ആശയവിനിമയം ഊട്ടി ഉറപ്പിച്ചത് കവിതയുമായുള്ള ഫോൺ കോളുകളും മെസ്സേജുകളുമാണെന്നാണ് ഇ ഡി കണ്ടെത്തല്‍.

ഡൽഹി ബിസിനസിൽ നിക്ഷേപം നടത്താൻ അരുണിന് താൽപ്പര്യമുണ്ടെന്നും അരവിന്ദ് കെജ്രിവാളുമായി സൗഹൃദമുള്ള വ്യക്തിയാണെന്നും വിജയ് നായര്‍, സമീർ മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കൂട്ടുകെട്ടിൽ പങ്കുചേരാൻ ആദ്യഘട്ടത്തില്‍ മഹേന്ദ്രു തയ്യാറായില്ല. ബിസിനസിൽ നിക്ഷേപിക്കാൻ തയ്യാറാവാതെ ഓഹരി ആവശ്യപ്പെട്ടു എന്നുള്ളതായിരുന്നു ഇതിന് കാരണം. തുടർന്ന് കവിതയ്ക്കു വേണ്ടിയാണ് ബിസിനസില്‍ താല്‍പര്യം കാണിച്ചതെന്ന് അരുണ്‍ പറഞ്ഞിരുന്നു എന്നും മഹേന്ദ്രുവിന്റെ മൊഴിയിലുണ്ട്.

അതിനിടെ, ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനും ഇന്ന് തിരിച്ചടിയുടെ ദിനമാണ്. കേസില്‍ അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് സെഷന്‍സ് കോടതിയുടെ നിര്‍ദേശം. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം സെഷന്‍സ് കോടതി തള്ളി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ