INDIA

മിഡില്‍ ഈസ്റ്റ് വ്യോമാതിര്‍ത്തിയില്‍ സിഗ്നല്‍ നഷ്ടപ്പെട്ട് വിമാനങ്ങള്‍; പിന്നിലാര്? വലിയ അപകടസാധ്യതയെന്ന് ഡിജിസിഎ

വെബ് ഡെസ്ക്

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതികളെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ ഉൾപ്പടെ വിശദമായ സർക്കുലർ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).

മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലെത്തുമ്പോൾ വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങൾ നഷ്ടമാകുന്നുവെന്നും കബളിപ്പിക്കപ്പെടുന്നുവെന്നും സമീപ ദിവസങ്ങളിൽ നിരവധി പരാതികൾ വിമാനകമ്പനികളിൽ നിന്നും ഉയർന്നിരുന്നു. സുരക്ഷാ മേഖലകളിലെ വലിയ അപകടമാണ് ഈ വിഷയമെന്ന് വിലയിരുത്തിയ ശേഷമാണ് ഡിജിസിഎ ഈ പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ചും അവയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

DGCA CIRCULAR.pdf
Preview

പുതിയ ഭീഷണികളെത്തുടർന്നും അടുത്തിടെയായി ഉയർന്നു വരുന്ന വ്യാജവും കബളിപ്പിക്കുന്നതുമായ സിഗ്നലുകളുടെ ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റം) റിപ്പോർട്ടും കാരണം വ്യോമ വ്യവസായം അനിശ്ചിതത്വങ്ങളുമായി പൊരുതുകയാണെന്നാണ് ഡിജിസിഎയുടെ സർക്കുലറിൽ പ്രസ്താവിക്കുന്നത്.

വ്യോമാതിർത്തിയിൽ ഭീഷണി നേരിടുന്നതിനുള്ള പ്രായോഗിക റോഡ് മാപ്പും പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യമായ മാർഗനിർദേശവും വ്യക്തതയും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിലുണ്ട്. കൂടാതെ, ഭാവിയിൽ ഇത്തരത്തിലുള്ള ഭീഷണികൾ നിരീക്ഷിക്കുവാനും അതിനായി ഒരു വിശകലന ശൃംഖല സൃഷ്ടിക്കുനുമുള്ള നിർദ്ദേശവും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ അവസാനത്തിൽ, നാവിഗേഷൻ സംവിധാനങ്ങൾ നഷ്ടമായതിനെത്തുടർന്ന് ഇറാന് സമീപമുള്ള ഒന്നിലധികം വാണിജ്യ വിമാനങ്ങൾ വഴി മാറി പറന്നിരുന്നു. കബളിപ്പിക്കലിന് ഇരയായ വിമാനങ്ങളിലൊന്ന് അനുമതിയില്ലാതെ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് കയറിയ സാഹചര്യവുമുണ്ടായിരുന്നു.

മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ പറക്കുന്ന വിമാനങ്ങൾക്ക് വ്യാജ സിഗ്നൽ ലഭിക്കുന്നതോടെ, പോകേണ്ട ദിശയിൽ നിന്നും മൈലുകളോളം വ്യതിചലിച്ചതായി രേഖപ്പെടുത്തും തുടർന്ന് ഇനേർഷ്യൽ റഫറൻസ് സിസ്റ്റം (ഐആർഎസ്) അസ്ഥിരമാവുകയും ചെയ്യും. ഇത് പല സന്ദർഭങ്ങളിലും വിമാനത്തിന്റെ ഗതിനിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. വിമാനത്തിന്റെ അന്തർനിർമ്മിത സംവിധാനത്തെ കബളിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളവയാണ് ഭൂരിഭാഗം ജാമിങ് സിഗ്നലുകളും. ഇതിനു പിന്നിലാരാണ് പ്രവർത്തിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, പ്രാദേശിക സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൈനിക ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ വിന്യസിച്ചതിനാലായിരിക്കാം ഇത്തരം സംഭവങ്ങൾ തുടർച്ചയായി അരങ്ങേറുന്നതെന്നാണ് വിലയിരുത്തൽ.

വടക്കൻ ഇറാഖിലെയും അസർബൈജാനിലെയും തിരക്കേറിയ എയർവേയാണ് ഇത്തരം ആശങ്കയുടെ പ്രാഥമിക മേഖല, ഇറാഖിലെ എർബിലിന് സമീപവും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ