INDIA

സന്യാസി വേഷത്തില്‍ രക്ഷപ്പെട്ടോ?; അമൃത്പാല്‍ സിങ്ങിനായി ഡല്‍ഹിയിലും തെരച്ചില്‍

വെബ് ഡെസ്ക്

ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്ങിനായി ഡല്‍ഹിയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ച് പോലീസ്. അമൃത്പാല്‍ സിങ്ങിനേയും കൂട്ടാളി പല്‍പ്രീത് സിങ്ങിനേയും ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍ കണ്ടതായി രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍. പഞ്ചാബ് പോലീസും ഡല്‍ഹി പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

അമൃത്പാല്‍ സിങ് മാര്‍ച്ച് 20ന്, സന്യാസിയുടെ വേഷത്തില്‍ ഡല്‍ഹിയിലെ ഇന്റര്‍ സ്‌റ്റേറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് ബസ് കയറി രാജസ്ഥാന്‍ - ഹരിയാന അതിര്‍ത്തിയിലെ ജുന്‍ജുനുവിലേക്ക് കടന്നുകളഞ്ഞതായി പോലീസിന് വിവരം ലഭിച്ചു. അമൃത്പാലിനെ കണ്ടെത്താനായി ബസിലെ ഡ്രൈവറേയും മറ്റ് ജീവനക്കാരെയും പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. അമൃത്പാല്‍ സിങ് ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിയത് ബസിലല്ലാതെ മറ്റൊരു വാഹനത്തിലായിരിക്കാമെന്നും പോലീസ് സംശിയിക്കുന്നുണ്ട്. അമൃതപാല്‍ സിങ് ഒളിവില്‍ കഴിയാനുള്ള സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദംസിഗ്നാനഗര്‍ എന്നിവിടങ്ങളിലും തെരച്ചില്‍ നടക്കുന്നുണ്ട്.

ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറി പഞ്ചാബിലുടനീളം ഒളിച്ച് സഞ്ചരിക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മാർച്ച് 18നാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് രംഗത്തെത്തുന്നത്. അന്നേ ദിവസം രാവിലെ 11:27ന് നിർത്തിയിട്ടിരുന്ന മാരുതി ബ്രെസ്സ കാറിന്റെ മുൻ സീറ്റിൽ അമൃത്പാൽ സിങ് ഇരിക്കുന്നതായി ജലന്ധറിലെ ടോൾ ബൂത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു . ഇതിന് തൊട്ടുമുൻപ് ഷാകോട്ടിലെ റോഡരികിൽ ഉപേക്ഷിച്ചരുന്ന മെഴ്‌സിഡസ് എസ്‌യുവിയിലും അമൃത്പാലിനെ കണ്ടു. ഇവിടെ നിന്നാകണം മാരുതി ബ്രെസ്സയിലേക്ക് മാറിയതെന്നാണ് പോലീസ് കരുതുന്നത്. കാറിൽ വച്ച് മതപരമായ വസ്ത്രങ്ങളും തലപ്പാവും മാറ്റി രണ്ട് ബൈക്കുകളിലായി മൂന്ന് സഹായികളോടൊപ്പം യാത്ര ചെയ്യുന്നതാണ് പുറത്തുവന്ന മറ്റൊരു ദൃശ്യം. രൂപം മാറി സഞ്ചരിക്കുന്നതിനാൽ അമൃത്പാൽ സിങ്ങിന്റെ ഒന്നിലധികം രൂപത്തിലുള്ള ഫോട്ടോകളും പോലീസ് പുറത്തുവിട്ടിരുന്നു. താടിയുള്ളതും ക്ലീൻ ഷേവ് ചെയ്തതുമായ ഏഴ് വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

ഫെബ്രുവരി 23നാണ് അമൃത്പാല്‍ സിങ്ങിന്റെ അനുയായികളും പോലീസുകാരുമായി ഏറ്റുമുട്ടലുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിങ്ങിന്റെ സഹായി ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നൂറുകണക്കിന് പേര്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയത്. പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലേക്ക് ഖാലിസ്ഥാന്‍ തീവ്രവാദം തിരിച്ചുവരാനുള്ള സാധ്യത ഉയര്‍ന്നതോയെയാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്.

'യാഗം നടന്നെന്ന് ഉറപ്പ്, ക്ഷേത്രത്തിന്റെ പേരോ സ്ഥലമോ വെളിപ്പെടുത്താനില്ല'; വിശദീകരണവുമായി ഡി കെ ശിവകുമാര്‍

സർക്കാർ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം അവകാശമായി കാണരുതെന്ന് സുപ്രീം കോടതി

'സുനോ സുനോ ഏ ദുനിയാവാലോ...' റഫിയുടെ ശബ്ദം അനശ്വരമാക്കിയ ഗാന്ധിജിയുടെ ഐതിഹാസിക ജീവിതം

ഏഴാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; ബംഗാളില്‍ പരക്കെ സംഘര്‍ഷം, വോട്ടിങ് മെഷീന്‍ തോട്ടിലെറിഞ്ഞു

ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മിഷന്‍ പൂട്ടിയിട്ട് അഞ്ച് വര്‍ഷം; നീതിക്കായി വലഞ്ഞ് കുടുംബങ്ങള്‍