INDIA

മദ്യനയ അഴിമതിക്കേസില്‍ അടുത്ത എഎപി മന്ത്രിയും കുരുക്കിലേക്ക്? ഇഡിക്കു മുന്നില്‍ ഹാജരായി കൈലാഷ് ഗെഹ്ലോട്ട്

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസില്‍ ഇഡിക്കു മുന്നില്‍ ഹാജരായി ഡല്‍ഹി ഗതാഗത മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെഹ്ലോട്ട്. ഇന്ന് അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചുള്ള എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റിന്റെ(ഇ ഡി) സമന്‍സ് ലഭിച്ചതിനുപിന്നാലെയാണ് അദ്ദേഹം ഇഡി ഓഫിസിലെത്തിയത്.

നജാഫ്‌ഗഡില്‍ നിന്നുള്ള എംഎല്‍എയായ കൈലാഷ് റദ്ദാക്കിയ പുതിയ മദ്യനയത്തിന്‌റെ കരട് തയ്യാറാക്കിയ പാനലില്‍ അംഗമായിരുന്നു. എക്‌സൈസ് നയത്തിന്‌റെ കരട് സൗത്ത് ഗ്രൂപ്പിന് ചോര്‍ത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

മദ്യനയം രൂപീകരിക്കുന്നതിനിടെ തന്‌റെ ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ അന്നത്തെ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് ആയിരുന്ന വിജയ് നായര്‍ക്ക് അനുമതി നല്‍കിയതായി അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. 2021-22 കാലയളവില്‍ കൈലാഷ് ഗെഹ്ലോട്ട് തന്‌റെ മൊബൈല്‍ നമ്പരുകള്‍ ആവര്‍ത്തിച്ച് മാറ്റിയതായും ഇ ഡി നേരത്തെ ആരോപിച്ചിരുന്നു.

മദ്യനയക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന മൂന്നാമത്തെ മന്ത്രിയായി ഗെഹ്ലോട്ട് മാറിയത് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. സിസോദിയ ഇപ്പോഴും ജയിലിൽ തുടരുകയാണ്.

രണ്ടാമത് അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ. മാര്‍ച്ച് 21നാണ് ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി റോസ് അവന്യു കോടതി അദ്ദേഹത്തെ മാര്‍ച്ച് 28 വരെ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അറസ്റ്റും റിമാൻഡും ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ രണ്ട് വരെ ഇ ഡിക്ക് കോടതി സമയമനുവദിച്ചു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും