INDIA

ലോക്സഭയിലേക്ക് മത്സരിക്കാൻ ആളില്ല; കർണാടകയിൽ മന്ത്രിമാർ കളത്തിലിറങ്ങേണ്ടി വരുമെന്ന സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്

ദ ഫോർത്ത് - ബെംഗളൂരു

സ്ഥാനാർഥി നിർണയ ചർച്ചകളുമായി 'ഇന്ത്യ' സഖ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏകദേശ ധാരണയിലേക്ക് കാര്യങ്ങളെത്തുമ്പോൾ, കർണാടകയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ കിട്ടാതെ ഉഴലുകയാണ് കോൺഗ്രസ്. 32 ജില്ലകളിലായി 28 ലോക്സഭാ മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം ജയിച്ചു മന്ത്രിമാരായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചില പ്രധാന മണ്ഡലങ്ങളിൽ ജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് കോൺഗ്രസ്.

ഈ സാഹചര്യത്തിലാണ് നിലവിൽ സംസ്ഥാന മന്ത്രിമാരായിരിക്കുന്ന ചിലരെങ്കിലും സ്ഥാനാർത്ഥിയാകേണ്ടി വരുമെന്ന സൂചന കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. ബെംഗളുരുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല മന്ത്രിമാരെ ഇക്കാര്യം ധരിപ്പിച്ചത്. കൂടിക്കാഴ്ചയിൽ പങ്കെടുത്ത ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

"ആവശ്യമെങ്കിൽ മത്സര രംഗത്തിറങ്ങേണ്ടി വരും. അതിനു വേണ്ടി തയ്യാറെടുക്കാൻ എല്ലാ മന്ത്രിമാരോടും ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ് " ജി പരമേശ്വര പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ മന്ത്രി പദവിയിൽ തുടരാം, പക്ഷെ ജയിച്ചു പോകുകയും കേന്ദ്രത്തിൽ ഭരണം കിട്ടാതാവുകയും ചെയ്‌താൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നത് മന്ത്രിമാരിൽ ആശങ്കയുണ്ടാക്കുന്നു

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ ഉൾപ്പടെയുള്ള നാലോളം പ്രമുഖരെയാണ് ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. ഏഴു തവണ ലോക്സഭാംഗവും യുപിഎ മന്ത്രിസഭയിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്ത നേതാവാണ് മുനിയപ്പ. എന്നാൽ കേന്ദ്ര ഭരണം കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന മന്ത്രി സ്ഥാനം ഉപേക്ഷിച്ചു വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നതിനോട് മുനിയപ്പ അടക്കമുള്ള പലർക്കും മുറുമുറുപ്പുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ മന്ത്രി പദവിയിൽ തുടരാം, പക്ഷെ ജയിച്ചു പോകുകയും കേന്ദ്രത്തിൽ ഭരണം കിട്ടാതാവുകയും ചെയ്‌താൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നത് മന്ത്രിമാരിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മന്ത്രിമാരെ സ്ഥാനാർത്ഥികളാക്കാനുള്ള ഹൈക്കമാൻഡ് നീക്കം മുന്നിൽ കണ്ട്‌ സംസ്ഥാന രാഷ്ട്രീയം വിട്ടു പോകാൻ താത്പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഏതാനും ചില മന്ത്രിമാർ.

നിയമസഭാ തിരഞ്ഞെടുപ്പിൽ 136 സീറ്റുകൾ നേടിയ കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 18-23 വരെ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട് . അഞ്ചു ഗ്യാരണ്ടികൾ നടപ്പിലാക്കിയതും സംസ്ഥാനത്തെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യവും ജെഡിഎസ് - ബിജെപി ബാന്ധവവും അനുകൂല ഘടകങ്ങളായി കാണുകയാണ് കെപിസിസി നേതൃത്വം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളുടെയും ചുമതലയുള്ള മന്ത്രിമാരെ വ്യാഴാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് എഐസിസി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സ്ഥാനാർഥിനിർണയ വിഷയത്തിൽ സ്വീകരിക്കാൻ പോകുന്ന നിലപാട് മന്ത്രിമാരെ അറിയിക്കും . ആരൊക്കെ സ്ഥാനാർഥി കുപ്പായം ഇടേണ്ടിവരുമെന്ന കാര്യത്തിൽ ഇവിടെ നിന്ന് തീരുമാനം പ്രതീക്ഷിക്കാം.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം