INDIA

മണ്ണുമാന്തി യന്ത്രങ്ങൾ, പരിഷ്കരിച്ച ട്രാക്ടർ, കണ്ണീർവാതകം തടയാൻ ഇരുമ്പ് ഷീറ്റുകൾ; വീണ്ടും സമരത്തിനൊരുങ്ങി കർഷകർ

വെബ് ഡെസ്ക്

നാലാം ഘട്ട ചര്‍ച്ചകൾ പരാജയപ്പെട്ടതോടെ ദില്ലി ചലോ മാര്‍ച്ച് നാളെ മുതൽ പുനരാരംഭിക്കാൻ തയ്യാറായി നിൽക്കുകയാണ് കർഷകർ. നാളെ നടക്കാനിരിക്കുന്ന 'ഡൽഹി ചലോ മാർച്ച്' നേരിടാൻ ഒരു വശത്ത് സംസ്ഥാന സർക്കാരുകൾ സുരക്ഷയൊരുക്കി തിരക്കിലായിരിക്കുമ്പോൾ മറുവശത്ത് കർഷകരും അതിനെ പ്രതിരോധിക്കാൻ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തുകയാണ്. തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് നാളെ (ബുധനാഴ്ച) രാവിലെ 11 മണി മുതല്‍ വീണ്ടും സമരം ചെയ്യാന്‍ പഞ്ചാബ് കര്‍ഷക നേതാക്കള്‍ തീരുമാനിക്കുന്നത്.

ശക്തമായ പ്രതിരോധ സജ്ജീകരണങ്ങളോടെയാണ് കർഷകർ വീണ്ടും സമരത്തിനിറങ്ങുന്നത്. പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ, പരിഷ്കരിച്ച ട്രാക്ടറുകൾ ഉൾപ്പടെ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷത്തിൽ കർഷകർക്കുനേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. ഇത്തവണ യന്ത്രങ്ങളെ കണ്ണീർ വാതക ഷെല്ലുകളിൽ നിന്നും റബ്ബർ ബുള്ളറ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രങ്ങളുടെ പുറം കട്ടിയുള്ള ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടുണ്ട്.

വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, സഹ ആഭ്യന്തരമന്ത്രി നിത്യാനന്ദ റായ് എന്നിവരുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുവും കര്‍ഷകരും നടത്തിയ നാലാം ഘട്ട ചർച്ചയിൽ സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

എന്നാല്‍ ഈ നിർദേശങ്ങൾ കർഷകർക്ക് പ്രയോജനപ്പെടില്ലെന്നും എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുള്ള എംഎസ്പിയുടെ 'സി-2 പ്ലസ് 50 ശതമാനം' ഫോർമുലയിൽ കുറവല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നും ചർച്ച കഴിഞ്ഞുള്ള വാർത്ത സമ്മേളനത്തിൽ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അടുത്ത അഞ്ചുവർഷത്തേക്ക് പയർ, ചോളം, പരുത്തി എന്നീ വിളകൾ സർക്കാർ ഏജൻസികൾ മുഖാന്തരം മിനിമം താങ്ങുവില നൽകി കർഷകരിൽനിന്ന് വാങ്ങാമെന്ന കരാർ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരുന്നു. കർഷക നേതാക്കളുമായുള്ള ചർച്ച നാല് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ ഉൾപ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കർഷകരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കർഷകർ സമരത്തിന് ആഹ്വാനം ചെയ്തത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം