കേന്ദ്രത്തിന്റെ എംഎസ്പി നിർദേശങ്ങൾ തള്ളി കര്‍ഷകര്‍; നാലാം ഘട്ട ചര്‍ച്ച പരാജയം,ദില്ലി ചലോ മാര്‍ച്ച്  നാളെ പുനരാരംഭിക്കും

കേന്ദ്രത്തിന്റെ എംഎസ്പി നിർദേശങ്ങൾ തള്ളി കര്‍ഷകര്‍; നാലാം ഘട്ട ചര്‍ച്ച പരാജയം,ദില്ലി ചലോ മാര്‍ച്ച് നാളെ പുനരാരംഭിക്കും

എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

കര്‍ഷക സമരമായ ദില്ലി ചലോ മാര്‍ച്ചുമായി ബന്ധപ്പെട്ട് കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച പകല്‍ 11 മണി മുതല്‍ വീണ്ടും സമരം ചെയ്യാന്‍ പഞ്ചാബ് കര്‍ഷക നേതാക്കള്‍ തീരുമാനിച്ചു. വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, സഹ ആഭ്യന്തര വകുപ്പ് മന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായും കര്‍ഷകരുമായും ചര്‍ച്ച നടത്തിയത്.

സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്രത്തിന്റെ എംഎസ്പി നിർദേശങ്ങൾ തള്ളി കര്‍ഷകര്‍; നാലാം ഘട്ട ചര്‍ച്ച പരാജയം,ദില്ലി ചലോ മാര്‍ച്ച്  നാളെ പുനരാരംഭിക്കും
'പോലീസ് പെരുമാറിയത് തീവ്രവാദികളോടെന്നപോലെ, അവര്‍ക്കും റൊട്ടി പകുത്ത് നല്‍കി കര്‍ഷകർ'; ശംഭു അതിർത്തിയിലെ കാഴ്ചകൾ

ബുധനാഴ്ച പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ പ്രതികരിച്ചു. ഇനിയൊരു യോഗത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ''സര്‍ക്കാര്‍ ഒന്നെങ്കില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം അല്ലെങ്കില്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഞങ്ങളെ അനുവദിക്കണം. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ബാരിക്കേഡുകള്‍ തകര്‍ക്കണമെന്ന് ആഗ്രഹമില്ല. എന്നാല്‍ ഞങ്ങളെ ആരും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ആരെയെങ്കിലും ഉപദ്രവിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരാളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ സര്‍ക്കാര്‍ ഇത് ശ്രദ്ധിക്കുന്നില്ല'', അദ്ദേഹം പറഞ്ഞു.

യോഗത്തിലെ കേന്ദ്ര നിര്‍ദേശത്തെക്കുറിച്ച് തങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്‌തെന്നും ഇത് കര്‍ഷകര്‍ക്ക് അനുകൂലമല്ലെന്ന് വിലയിരുത്തകയായിരുന്നെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ (സിദുപുര്‍) നേതാവ് ജഗ്ജിദ് സിങ് ദല്ലേവാള്‍ പറഞ്ഞു. 23 ധാന്യവിളകളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന ആവശ്യങ്ങളില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായത്തില്‍ പരിപ്പ് വര്‍ഗങ്ങളുടെ എംഎസ്പിക്ക് മാത്രം 1.5 ലക്ഷം കോടി രൂപ സര്‍ക്കാരിന് ആവശ്യമാണ്. എന്നാല്‍ 23 വിളകളുടെയും എംഎസ്പിക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും 1.75 ലക്ഷം കോടി രൂപയാണ് ചെലവ് വരികയെന്ന് വിദഗ്ദരെ ഉദ്ധരിച്ച് ദല്ലേവാള്‍ പറയുന്നു. ''പാം ഓയില്‍ ഇറക്കുമതി ചെയ്യാന്‍ നാം 1.75ലക്ഷം കോടി രൂപ ചെലവാക്കുന്നു. പാം ഓയില്‍ കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് നിരവധി രോഗങ്ങള്‍ വരുന്നു. ഓയില്‍ വിത്തുകള്‍ക്ക് സര്‍ക്കാര്‍ എംഎസ്പി നല്‍കിയാല്‍ ഇറക്കുമതിയുടെ 1.75 ലക്ഷം കോടി രൂപ നമുക്ക് ലാഭിക്കാം'', അദ്ദേഹം വ്യക്തമാക്കി.

യോഗത്തിനിടയില്‍ പിയൂഷ് ഗോയലാണ് കേന്ദ്ര നിര്‍ദേശം അവതരിപ്പിച്ചത്. എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി തുടങ്ങിയ സര്‍ക്കാര്‍ സഹകരണ ഏജന്‍സികള്‍ മൂന്ന് പരിപ്പ് വര്‍ഗങ്ങളും, ചോളം എന്നിവ സംഭരിക്കുമെന്നും കോട്ടന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കോട്ടണ്‍ സംഭരിക്കുമെന്നുമാണ് നിര്‍ദേശം. കര്‍ഷകരും ഏജന്‍സികളും തമ്മില്‍ അഞ്ച് വര്‍ഷത്തേക്ക് നിയമപരമായ കരാര്‍ നിലനില്‍ക്കുമെന്നും നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.

കേന്ദ്രത്തിന്റെ എംഎസ്പി നിർദേശങ്ങൾ തള്ളി കര്‍ഷകര്‍; നാലാം ഘട്ട ചര്‍ച്ച പരാജയം,ദില്ലി ചലോ മാര്‍ച്ച്  നാളെ പുനരാരംഭിക്കും
താങ്ങുവിലയിൽ ഓർഡിനൻസ് കൊണ്ടുവരണം; നാലാംഘട്ട ചർച്ചയ്ക്ക് മുൻപ് നിലപാട് കടുപ്പിച്ച് കർഷകർ

ജലസ്രോതസുകള്‍ വറ്റിവരണ്ടതിനാല്‍ പഞ്ചാബില്‍ മരുഭൂവല്‍ക്കരണം വര്‍ധിക്കുന്നതായി കര്‍ഷക നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചാബിലെ ജലം സംരക്ഷിക്കാനും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്‌തെന്ന് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വൈവിധ്യ വല്‍ക്കരണത്തിന്റെ പേരിലുള്ള ഒരു കരാര്‍ കൃഷിയാണ് ഈ നിര്‍ദേശമെന്നും ഇത് നെല്‍ കര്‍ഷകര്‍ക്ക് മാത്രമേ പ്രയോജനപ്പെടുവെന്നും പന്ദേര്‍ സൂചിപ്പിക്കുന്നു.

ഇതോടെ രണ്ടാം കര്‍ഷക സമരത്തിലെ നാലാം ചര്‍ച്ചയാണ് പരാജയപ്പെടുന്നത്. നേരത്തെ ഫെബ്രുവരി എട്ട്, 12, 15 തീയ്യതികളിലായി നടത്തിയ യോഗങ്ങളും സമാനരീതിയില്‍ പരാജയപ്പെടുകയായിരുന്നു.

logo
The Fourth
www.thefourthnews.in