INDIA

ഗവര്‍ണര്‍ ഒപ്പുവെക്കാത്ത ബില്ലുകള്‍ക്കെന്ത് സംഭവിക്കും; സുപ്രീംകോടതി വ്യക്തമാക്കിയത് എന്ത്?

സൗമ്യ ആർ കൃഷ്ണ

ഒരു സംസ്ഥാനത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനരീതി നമുക്കറിയാം. നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ബില്ലുകള്‍ അനുമതിക്കായി ഗവര്‍ണര്‍ക്ക് അയയ്ക്കുന്നു. ഗവര്‍ണര്‍ ഒന്നുകില്‍ ബില്ലില്‍ ഒപ്പുവെച്ച് പാസാക്കുന്നു. അതോടെ ബില്‍ നിയമമാകുന്നു. അതല്ലെങ്കില്‍ വിശദീകരണം തേടി സര്‍ക്കാരിന് തിരിച്ചയയ്ക്കുന്നു. ഈ രണ്ട് രീതികളാണ് ഇക്കാലം വരെ രാജ്യത്ത് തുടര്‍ന്നിരുന്നത്.

എന്നാല്‍ ഏതാനും വര്‍ഷങ്ങളായി പുതിയൊരു പ്രശ്‌നം സര്‍ക്കാരുകള്‍, പ്രത്യേകിച്ച് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നേരിടുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതെ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നാണ് ഭരണഘടന പറയുന്നതെന്ന് നോക്കാം.

ബില്ലുകളില്‍ ഒപ്പുവെക്കുകയോ, തിരിച്ചയയ്ക്കുകയോ ചെയ്യാതെ ഗവര്‍ണര്‍ ദീര്‍ഘകാലം തടഞ്ഞുവെച്ചാല്‍ അടുത്ത നടപടി എന്തെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടില്ല

ഗവര്‍ണര്‍ക്ക് മുന്നില്‍ ബില്ലെത്തിയാല്‍ എത്രയും വേഗം (മണി ബില്‍ അല്ലെങ്കില്‍) സഭയോ സഭകളോ ബില്ലോ അതിലെ ഏതെങ്കിലും നിര്‍ദിഷ്ട വ്യവസ്ഥകളോ പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം തിരികെ നല്‍കാം. അതനുസരിച്ച് സഭയോ സഭകളോ ബില്‍ പുനഃപരിശോധിക്കും. ബില്‍ വീണ്ടും ഭേദഗതിയോടെയോ അല്ലാതെയോ സഭയോ സഭകളോ പാസാക്കിയാല്‍, ഗവര്‍ണറുടെ സമ്മതത്തിനായി ഹാജരാക്കുകയും ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്യേണ്ടതാണ്.

ഭരണഘടനയില്‍ പറയുന്നത്

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിലാണ് ബില്ലുകളെ സംബന്ധിച്ച് വ്യക്തമാക്കുന്നത്. അതില്‍ പറയുന്നത് ഇങ്ങനെ: ഒരു സംസ്ഥാനത്തിന്റെ നിയമസഭ ഒരു ബില്‍ പാസാക്കിയാല്‍ അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണം. ഗവര്‍ണര്‍ ഒന്നുകില്‍ ബില്ലിന് അംഗീകാരം നല്‍കുന്നതായോ അല്ലെങ്കില്‍ അതിന്റെ സമ്മതം തടഞ്ഞുവെന്നോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി കൈമാറിയതായോ പ്രഖ്യാപിക്കും.

എന്നാല്‍ ബില്ലുകളില്‍ ഒപ്പുവെക്കുകയോ, തിരിച്ചയയ്ക്കുകയോ ചെയ്യാതെ ഗവര്‍ണര്‍ ദീര്‍ഘകാലം തടഞ്ഞുവെച്ചാല്‍ അടുത്ത നടപടി എന്തെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ ഭരണഘടനാ ശില്‍പ്പികള്‍ പോലും ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കണ്ടുകാണില്ല. എന്തായാലും കേരളം, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സമാന നിലപാടുകളാണ് ഗവര്‍ണര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ തടഞ്ഞുവച്ച ബില്ലുകള്‍

ഗവര്‍ണറെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍, കേരള പൊതുആരോഗ്യ ബില്‍, ലോകായുക്ത ഭേദഗതി ബില്‍, കേരള സഹകരണസംഘ നിയമ ഭേദഗതി ബില്‍ ഉള്‍പ്പടെ ഒമ്പത് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവെച്ചിരിക്കുന്നത്. ബില്ലുകളില്‍ ഇനി എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാനാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണന്നും യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകള്‍ക്ക്
പഞ്ചാബ് കേസില്‍ സുപ്രീംകോടതി

സുപ്രീംകോടതി പറഞ്ഞത്

ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. ഗവര്‍ണര്‍ തിരിച്ചയച്ച ബില്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാന്‍ ഉത്തരവാദിത്തമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണന്നും യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധകള്‍ക്കാണെന്നും ഉത്തരവിലുണ്ട്. ഇന്ന് കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ കോടതി നിര്‍ണായക ഉത്തരവ് പുറത്തിറക്കിയത്. പഞ്ചാബിന്റെ ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരള ഗവര്‍ണറോട് വായിക്കാന്‍ ഇന്ന് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

വിസ്മയ പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ ഇഫ്തിഖർ അഹമ്മദ് റിമാൻഡിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണി മുഴക്കി അമേരിക്ക

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ