INDIA

'ക്ഷേത്രവരുമാനത്തിന്റെ പങ്കുപറ്റാൻ നിയമഭേദഗതിയുമായി കർണാടക സർക്കാർ'; ബിജെപി പ്രചാരണത്തിന്റ വാസ്തവമെന്ത്?

എ പി നദീറ

കർണാടകയിൽ 1997-ൽ പാസാക്കിയ ഹിന്ദു ആരാധനാനലായ ധനവിനിയോഗ നിയമം കഴിഞ്ഞദിവസം കർണാടക നിയമസഭ ഭേദഗതി ചെയ്തതോടെ കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ബിജെപിക്കു പുതിയ രാഷ്ട്രീയ ആയുധം വീണുകിട്ടിയിരിക്കുകയാണ്‌. ക്ഷേത്രവരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന തരത്തിലാണ് നിയമഭേദഗതിയെന്ന വ്യാഖ്യാനമാണ്  ബിജെപിയുടേത്.

കർണാടകയിലെ  ക്ഷേത്രങ്ങളെ വരുമാനം മാനദണ്ഡമാക്കി  എ, ബി, സി ഗ്രേഡുകൾ നൽകി തിരിച്ചിട്ടുണ്ട്. ഇതിൽ എ ഗ്രേഡിൽ വരുന്ന  ക്ഷേത്രങ്ങൾ മികച്ച വരുമാനം ലഭിക്കുന്ന  പ്രശസ്ത ക്ഷേത്രങ്ങളാണ്. ഇങ്ങനെയുള്ള  ക്ഷേത്രങ്ങളിൽ ഒരു കോടി രൂപയിലധികം വരുമാനം ലഭിക്കുകയാണെങ്കിൽ അതിന്റെ 10 ശതമാനവും 10 ലക്ഷം മുതൽ ഒരു കോടി രൂപയുടെ അടുത്ത് വരുമാനമുള്ള  ക്ഷേത്രങ്ങൾ അഞ്ച്‌ ശതമാനവും ക്ഷേത്രങ്ങളുടെ ചുമതലയുള്ള  മുസരീസ് വകുപ്പിന് നൽകണമെന്നാണ് ഹിന്ദു ആരാധനാനലായ ധനവിനിയോഗ നിയമത്തിൽ  സർക്കാർ വരുത്തിയ ഭേദഗതി.

ഈ പണം സർക്കാർ ഖജനാവിലേക്ക് സ്വരൂപിക്കുന്നതല്ല, പകരം ബി, സി ഗ്രേഡുകളിൽ  വരുന്ന വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ  ഉന്നമനത്തിനും വികസന - ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി വിനിയോഗിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്.  ഇത്തരം ക്ഷേത്രങ്ങളിലെ പൂജാരി ഉൾപ്പടെയുള്ള ജീവനക്കാരുടെ ക്ഷേമത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും ഇവരുടെ  കുടുംബത്തിന്റെ  ജീവിതനിലവാരം ഉയർത്തുന്നതിനും  തുക ഉപയോഗിക്കാനാണ് സർക്കാർ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ ബിജെപിയും  ഹിന്ദുത്വ സംഘടനകളും  ഈ ഭേദഗതിയെ പതിവുപോലെ കർണാടക സർക്കാരിനെതിരെയുള്ള ആയുധമാക്കി രംഗത്തുവന്നിരിക്കുകയാണ്. നിയമഭേദഗതിയിലൂടെ സർക്കാർ ഖജനാവ് നിറയ്ക്കാനുള്ള പണം കണ്ടെത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി ആരോപിക്കുന്നു.

ഹിന്ദുവിരുദ്ധരായ സിദ്ധരാമയ്യ സർക്കാർ ഹിന്ദുമത വിശ്വാസികളുടെ മാത്രം ആരാധനാലയങ്ങളെ ലക്ഷ്യംവയ്‌ക്കുകയാണെന്നും  മറ്റൊരു മതസ്ഥരുടെയും ആരാധാനാലയങ്ങൾക്കു നേരെ സർക്കാരിന്റെ കൈ നീളുന്നില്ലെന്നുമാണ്  ബിജെപിയുടെ വാദം. നിയമഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ 'നോ ഹുണ്ടി കാണിക്കേ ' ഹാഷ്‌ടാഗ്  പ്രചാരം ശക്തമാക്കിയിരിക്കുകയാണ്. കാണിക്കയായി ഇടുന്ന പണമെല്ലാം മറ്റു മതസ്ഥരുടെ ആവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് വലതുപക്ഷ ഹാൻഡിലുകളിലൂടെ നൽകുന്ന സന്ദേശം.

"കോൺഗ്രസ് സർക്കാർ  വരുമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇതിലും നല്ലത്‌ ബെംഗളുരുവിൽ നിയമസഭാ മന്ദിരത്തിനു മുന്നിൽ ഒരു കാണിക്ക വഞ്ചി വെക്കലാണ്. ആളുകൾ പണമിട്ടോളും," എന്നാണ് കർണാടക ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെ പരിഹാസം. സർക്കാർ ഈ  പണത്തിൽനിന്ന് ഒരു ചില്ലിക്കാശ് പോലും എടുക്കില്ലെന്ന് മുഖ്യമന്ത്രിയും പൈതൃക വകുപ്പ് മന്ത്രിയും വിശദീകരിച്ചിട്ടും ബിജെപി ഇതേ ആരോപണം പ്രചരിപ്പിക്കുകയാണ്.

"നിയമം പ്രാബല്യത്തിൽ വന്നതു മുതൽ  ഹിന്ദു മതസ്ഥാപനങ്ങളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് ഫണ്ട് വിനിയോഗിക്കുന്നത്. ഭാവിയിലും ഇത്  തുടരും. മറ്റ് മതവിശ്വാസികളുടെ ആവശ്യങ്ങൾക്കായി  ഈ ഫണ്ട് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ നേട്ടത്തിനായി വർഗീയ ധ്രുവീകരണമുണ്ടാക്കാനുമാണ്   ബി ജെ പി ശ്രമിക്കുന്നത്. പാർട്ടി അധ്യക്ഷ പദവി നിലനിർത്താൻ വിജയേന്ദ്ര കള്ളം പ്രചരിപ്പിച്ച് മറ്റു ബിജെപി നേതാക്കളോട് മത്സരിക്കുകയാണ്," മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഒരു നേതാവെന്ന നിലയിലുള്ള  വിജയേന്ദ്രയുടെ  വിശ്വാസ്യത നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യൻ രൂപ പോലെ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം, മൈസൂരുവിലെ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം, കൽബുർഗിയിലെ ദത്താത്രേയ ക്ഷേത്രം, തുംകുരുവിലെ ലക്ഷ്മി നരസിംഹ ക്ഷേത്രം, ബെംഗളുരുവിലെ ബനശങ്കരി ക്ഷേത്രം, ഉത്തര കന്നഡയിലെ മുരുഡേശ്വര ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, സിർസി മാരികമ്പ ക്ഷേത്രം, ബെംഗളുരുവിലെ ഘാട്ടി സുബ്രമണ്യ ക്ഷേത്രം തുടങ്ങിയവയെല്ലാം കർണാടകയിലെ എ ഗ്രേഡ് ക്ഷേത്രങ്ങളാണ്. ഒരു കോടി രൂപ മുതൽ 10 കോടി രൂപ വരെ വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളാണ് ഇവ.

ഇവിടങ്ങളിൽ കാണിക്ക വഞ്ചിവച്ചും ഇ-ഹുണ്ടി (ഓൺലൈൻ ) സംവിധാനം വഴിയും ക്ഷേത്രങ്ങളിൽ ഭക്തർക്ക് പണം നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ വരുമാനം മുഴുവൻ കേരള  സർക്കാർ എടുക്കുന്നുവെന്ന പ്രചാരണത്തിനു സമാനമാണ് കർണാടകയിലെ ക്ഷേത്രവരുമാനത്തിന്റെ  കാര്യത്തിലും ബി ജെ പിയുടെ പ്രചാരണം.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ