INDIA

"വിയോജിപ്പുള്ളവർ സനാതനത്തിന്റെ ഗുണങ്ങൾ ഉൾപ്പെടുത്തി ചർച്ച നടത്തണം"; ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

വെബ് ഡെസ്ക്

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശത്തിൽ ഉ​ദയനിധി സ്റ്റാലിനെ പിന്തുണച്ച് നടൻ കമൽഹാസൻ. സനാതന ധർമത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നുപറയാൻ ഉദയനിധി സ്റ്റാലിന് അർഹതയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ ഭീഷണികൾ ഉന്നയിക്കുന്നതിനു പകരം സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചർച്ച ഏർപ്പെടുത്തുന്നതാണ് നല്ലതെന്നും കമൽഹാസൻ സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു. സനാതന ധർമത്തെ സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്ന് കമൽഹായൻ പറയുന്നു. "ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നത് പ്രധാനപ്പെട്ട ഉത്തരങ്ങളിലേക്ക് നയിക്കുകയും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തുവെന്ന് ചരിത്രം ആവർത്തിച്ച് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സനാതന ധർമത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുറന്നുപറയാൻ ഉദയനിധി സ്റ്റാലിന് അർഹതയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ, ഭീഷണികളോ മറ്റ് തന്ത്രങ്ങളോ അവലംബിക്കുന്നതിനുപകരം സനാതനത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചർച്ചയിൽ ഏർപ്പെടേണ്ടത് പ്രധാനമാണ്, അല്ലെങ്കിൽ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വൈകാരിക പ്രതികരണങ്ങൾ ഉണർത്താൻ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യാം", കമൽഹാസൻ എക്സിൽ കുറിച്ചു.

ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള സുരക്ഷിത ഇടമാണ് തമിഴ്‌നാടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും താരം വ്യക്തമാക്കി. സമത്വം, പുരോഗതി എന്നിവ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പാരമ്പര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ചർച്ചകളാണ് വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

സനാതന ധർമം പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ എംപി എ രാജയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാലാൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. സനാതന ധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത് സെപ്റ്റംബർ 2ന് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഉദയനിധിക്ക് പിന്നാലെയാണ് സനാതന ധര്‍മത്തെ വിമര്‍ശിച്ച് എ രാജയും രംഗത്തെത്തിയത്. സനാതന ധര്‍മത്തെ എച്ച്‌ഐവിയോടും കുഷ്ടരോഗത്തോടും താരതമ്യം ചെയ്തായിരുന്നു രാജയുടെ പരാമർശം.

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം, നാലുപേര്‍ക്ക് പരുക്ക്

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുള്ള പ്രധാന പുനഃസംഘടന

96 ലോക്‌സഭാ മണ്ഡലം, 17.7 കോടി വോട്ടര്‍മാര്‍, 1717 സ്ഥാനാര്‍ഥികള്‍; നാലാം ഘട്ടം വിധിയെഴുതുന്നു

നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ