INDIA

കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കർണാടക സർക്കാർ തുടങ്ങി, കേരളത്തിന്റെ വികാരം അറിയിക്കാന്‍ ഇടതു മുന്നണി പ്രതിഷേധം നാളെ

വെബ് ഡെസ്ക്

സാമ്പത്തിക സഹായം ഉൾപ്പെടെ വിഷയങ്ങളിലെ കേന്ദ്രാവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധമായ 'ചലോ ഡൽഹി'യ്ക്ക് ആരംഭം. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെ പതിനൊന്നോടെ ജന്തർമന്തറിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മുഴുവൻ കർണാടക മന്ത്രിസഭയും ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

കേന്ദ്രത്തിന് നൽകുന്ന ഓരോ 100 രൂപയ്ക്കും 13 രൂപയാണ് സംസ്ഥാനത്തിന് പ്രതിഫലമായി തിരിച്ച് ലഭിക്കുന്നതെന്നും കർണാടകയോട് കേന്ദ്ര ചെയ്യുന്നത് സാമ്പത്തിക അനീതിയാണെന്നും പ്രതിഷേധത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. '#MytaxMyRight' (എന്റെ നികുതി, എന്റെ അവകാശം) എന്ന ഹാഷ്‌ടാഗോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിദ്ധരാമയ്യ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും അയച്ച കത്തിൽ പരാമർശിക്കുന്നത്.

പ്രത്യേക ഗ്രാൻ്റുകൾ അനുവദിക്കുന്നതിലുള്ള അവഗണന, കർണാടകയിലെ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കാതിരിക്കുന്നതിലൂടെയുള്ള അനീതി എന്നിവ ഉയർത്തിക്കാട്ടിയയാണ് പ്രതിഷേധം. വരൾച്ചാ സഹായതിനായി കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 18,177 കോടി രൂപയാണ് എന്നാൽ ഒരു രൂപ പോലും അനുവദിച്ചില്ല. നികുതി വിഹിതം 4.72 ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറച്ചു. ഈ വകയിൽ അഞ്ച് വർഷത്തിൽ 62,098 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഈ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷ് ആരോപിച്ചു.

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ സമാനമായ വിഷയത്തിൽ കേരളത്തിൽ നിന്നും ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി സമരം നാളെ 11 മണിക്ക് നടക്കും. നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഒരുപോലെ ഉന്നയിക്കുന്ന ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്തിമാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നാളത്തെ പ്രതിഷേധ പരുപാടിയിൽ പങ്കെടുക്കും. പരുപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഡിഎംകെ, ആർജെഡി, ആം ആദ്‌മി പാർട്ടി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ