INDIA

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള ബിജെപി നീക്കം പാളി; മൂന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ എൻഡിഎ സഖ്യത്തിന് നാണക്കേടായി രാജ്യസഭ തിരഞ്ഞെടുപ്പിനായുളള വോട്ടെടുപ്പ്. വിപ്പ് ലംഘിച്ചു  ക്രോസ്സ് വോട്ടു ചെയ്തും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നും രണ്ടു ബിജെപി എംഎൽഎമാർ പാർട്ടിക്കെതിരെ തിരിഞ്ഞു. ബിജെപി എംഎൽഎയുടെ ക്രോസ് വോട്ടും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ വോട്ടുകളും പക്ഷം വ്യക്തമാക്കാതെ നിന്ന ജനാർദ്ദന റെഡ്ഢി എംഎൽഎയുടെ വോട്ടും കിട്ടിയതോടെ  കോൺഗ്രസിന്റെ സ്ഥാനാർഥികളിൽ രണ്ട് പേർക്ക് പ്രതീക്ഷിച്ചതിലും രണ്ടു വീതം വോട്ടുകൾ കിട്ടി.  

ഇതോടെ കോൺഗ്രസിന്റെ അജയ് മാക്കൻ ( 47 വോട്ടുകൾ) സയിദ്‌ നസീർ ഹുസ്സൈൻ (47  വോട്ടുകൾ ) ജെ സി ചന്ദ്രശേഖർ (45 വോട്ടുകൾ) എന്നിവർ  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ നാരായണ ഭണ്ഡഗേയും (47 വോട്ടുകൾ) രാജ്യസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.

എൻഡിഎ മുന്നണി നിർത്തിയ ജെഡിഎസ് സ്ഥാനാർഥി കുപേന്ദ്ര റെഡ്ഢിക്ക് കിട്ടിയത് 36 വോട്ടുകൾ മാത്രം. മുന്നണിക്ക് ആകെ ഉണ്ടായിരുന്ന 85 എംഎൽഎമാരിൽ ബിജെപിയുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ 45 വോട്ടുകൾ മതി. എന്നാൽ ബാക്കി വരുന്ന വോട്ടുകൾ മുഴുവൻ ജെഡിഎസിന് നൽകാൻ ബിജെപി അംഗങ്ങൾ വിമുഖത കാണിച്ചെന്നു വ്യക്തമാകുന്നതാണ് ജെഡിഎസ് സ്ഥാനാർഥി  കുപെന്ദ്ര റെഡ്ഢിക്കു കിട്ടിയ വോട്ടുകൾ. രണ്ടുപേർ വിപ്പ് ലംഘിക്കുകയും രണ്ടുപേർ ജെഡിഎസിന് വോട്ടു കൊടുക്കാതെ  ബിജെപി സ്ഥാനാർഥിക്കു തന്നെ വോട്ടു രേഖപ്പെടുത്തിയെന്നും വ്യക്തം. കർണാടകയിലെ ബിജെപി - ജെഡിഎസ് ബാന്ധവത്തെ പാർട്ടി എംഎൽഎമാർ പോലും അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ചൂണ്ടിക്കാട്ടി. 

പണം കൊടുത്ത് എംഎൽഎമാരെ വിലയ്ക്ക് വാങ്ങി എക്കാലവും തിരഞ്ഞെടുപ്പ് പ്രക്രിയയെ ഹൈജാക്ക് ചെയ്യാമെന്നുള്ള  ബിജെപിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ്  കർണാടകയിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി  രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു. 

രാജ്യസഭയിലേക്ക് ഒഴിവു വന്ന നാല് സീറ്റുകളിൽ മത്സരിക്കാൻ  എൻഡിഎ മുന്നണി രണ്ടാം സ്ഥാനാർത്ഥിയെ കളത്തിലിറക്കിയതോടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോൺഗ്രസ്  അവരുടെ എംഎൽഎമാരെ തിങ്കളാഴ്ച സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഒരു വോട്ടു പോലും കുറഞ്ഞാൽ  കോൺഗ്രസിന്റെ മൂന്നാം ലോക്സഭാ സീറ്റ് കൈവിട്ടു പോകുമെന്ന അവസ്ഥയിലായിരുന്നു നിയമസഭയിലെ  അംഗബലം. 

അട്ടിമറി പ്രതീക്ഷിച്ചു എത്തിയ എൻഡിഎ സഖ്യത്തെ അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു നിയമസഭയിൽ സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ അരങ്ങേറിയത്. ബിജെപി എംഎൽഎ എസ്‌ ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ടു ചെയ്തതും  മറ്റൊരു എംഎൽഎ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തതോടെ നേതാക്കളുടെ ചങ്കിടിപ്പേറി. രണ്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനുളള നീക്കമൊക്കെ ഉപേക്ഷിക്കേണ്ടി വന്നു ബിജെപിക്ക്. 

സംസ്ഥാനത്ത്  ബിജെപി - ജെഡിഎസ് തിരഞ്ഞെടുപ്പ് സഖ്യം നിലവിൽ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് രാജ്യസഭയിലേക്ക് നടന്നത്. നേരത്തെ ലെജിസ്ലേറ്റീവ് കൗൺസിലിലെ  ബാംഗ്ലൂർ ടീച്ചേർസ് മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ  സഖ്യസ്ഥാനാർഥി  കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ രണ്ടു തിരിച്ചടികൾ  ബിജെപിയെയും ജെഡിഎസിനെയും സംബന്ധിച്ച് ക്ഷീണമാണ്.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി