INDIA

സുമലതയെ നേരിൽ കണ്ട് സഹകരണം അഭ്യർത്ഥിച്ച്‌  കുമാരസ്വാമി, കോൺഗ്രസിലേക്ക് ക്ഷണിച്ച്  ഡി കെ ശിവകുമാർ 

ദ ഫോർത്ത് - ബെംഗളൂരു

മണ്ടിയയിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സിറ്റിങ് എംപി സുമലതയെ സന്ദർശിച്ച് ജെഡിഎസ് അധ്യക്ഷൻ എച്ച്‌ഡി കുമാരസ്വാമി. മണ്ടിയയിലെ എൻഡിഎ സ്ഥാനാർഥിയായ കുമാരസ്വാമി തിരഞ്ഞെടുപ്പ് സഹകരണം അഭ്യർഥിച്ചാണ് സുമതലയെ കണ്ടത്. സുമലതയുടെ  ബെംഗളൂരുവിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

സുമലത ഏപ്രിൽ മൂന്നിന്  രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ സന്ദർശനം. അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

ലോക്‌സഭാ  തിരഞ്ഞെടുപ്പിൽ ബിജെപി -ജെഡിഎസ് സഖ്യം  നിലവിൽ വന്നതോടെയായിരുന്നു സുമലതയ്ക്ക് ബിജെപി  വാഗ്‌ദാനം ചെയ്ത മണ്ടിയ ടിക്കറ്റ് ജെഡിഎസിന് നൽകേണ്ടി വന്നത്. മണ്ടിയക്കുപകരം രാജ്യസഭാംഗത്വവും ഗവർണർ പദവിയും ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ മണ്ടിയ വിട്ടുനൽകാൻ  സുമലത തയാറായില്ല. മണ്ടിയയിലെ  ജനങ്ങളുമായി ആലോചിച്ച് ഭാവി പരിപാടി തീരുമാനിക്കുമെന്ന നിലപാടിലാണ് അവർ.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ സുമലത വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കർണാടക ബിജെപി അധ്യക്ഷൻ  ബി വൈ വിജയേന്ദ്ര ഉൾപ്പടെ നിരവധി പേർ  സുമലതയെ അനുനയിപ്പിക്കാനുളള  ശ്രമം നടത്തിയെങ്കിലും അവർ കൂട്ടാക്കിയില്ല. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ സ്ഥാനാർഥി എച്ച് ഡി കുമാരസ്വാമി തന്നെ നേരിട്ടെത്തി സുമലതയോട്  തിരഞ്ഞെടുപ്പ് സഹകരണം  അഭ്യർത്ഥിച്ചത്. കുമാരസ്വാമിക്ക് ആശംസകൾ നേർന്നെങ്കിലും മണ്ടിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ  സുമലത ഒരുറപ്പും  നൽകിയിട്ടില്ല. 

"നാലിന് ഞാൻ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. സുമലത അംബരീഷിന്റെ സഹകരണവും അനുഗ്രഹവും തേടിയാണ് എത്തിയത്. ഞങ്ങൾ തുറന്ന മനസോടെ രാഷ്ട്രീയം സംസാരിച്ചു. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല," സുമലതയുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം എച്ച്‌ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. സുമലത ഇടഞ്ഞുനിന്നാൽ മണ്ടിയയിൽ കുമാരസ്വാമിയുടെ നില പരുങ്ങലിലാകുമെന്ന് ഉറപ്പാണ്. 

അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് സുമലത പ്രതികരിച്ചില്ല. പറയാനുള്ളത്  മൂന്നിന് മണ്ടിയയിൽ പറയുമെന്നും ഭാവി പരിപാടി പ്രഖ്യാപിക്കുമെന്നും അവർ ആവർത്തിച്ചു. ടിക്കറ്റ്  സ്വപനം കണ്ട്  2023 മുതൽ ബിജെപിയുമായി രാഷ്ട്രീയ സഹകരണം തുടങ്ങിയ സുമലത കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചിരുന്നു. മണ്ടിയയിലെ വോട്ടർമാരെ മുൻനിർത്തി  സമ്മർദതന്ത്രം പയറ്റി രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി പദവിയും സ്വന്തമാക്കാനുള്ള  കരുനീക്കമാണ്‌ സുമലത  നടത്തുന്നതെന്നാണ് വിവരം. 

ഇതിനിടയിൽ  സുമലതയെ കോൺഗ്രസിലേക്ക് കെപിസിസി അധ്യക്ഷനും കർണാടക  ഉപമുഖ്യമന്ത്രിയുമായ ഡി കെ  ശിവകുമാർ സ്വാഗതം ചെയ്തു. 2019 ൽ കോൺഗ്രസിന്റെ പിന്തുണയിലാണ് സുമലത  മണ്ടിയയിൽ  ജയിച്ചതെന്നും അത്  ഓർക്കുന്നുവെങ്കിൽ  സുമലതയ്ക്ക് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാമെന്നും ശിവകുമാർ  പറഞ്ഞു. സുമലതയ്ക്ക് മുന്നിൽ വാഗ്‌ദാനങ്ങൾ ഒന്നും നിലവിൽ കോൺഗ്രസ് വെച്ചിട്ടില്ല. എന്നാൽ സുമലതയുടെ അഭ്യുദയകാംഷികളുമായി ഡി കെ ശിവകുമാർ സമ്പർക്കകത്തിലാണെന്നാണ് വിവരം.

കർണാടക ലെജിസ്ളേറ്റിവ് കൗൺസിൽ അംഗത്വവും അതുവഴി  മന്ത്രിസ്ഥാനവും അതല്ലെങ്കിൽ  ഒഴിവുവരുന്ന രാജ്യസഭാ സീറ്റോ ആണ് കോൺഗ്രസിന് വാഗ്‌ദാനം ചെയ്യാനാകുക. എന്തായാലും  മൂന്നാം തീയതിയിലെ സുമലതയുടെ പ്രഖ്യാപനത്തിനു കാതോർത്തിരിക്കുകയാണ് കർണാടക രാഷ്ട്രീയം.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ