INDIA

'പൂനം പാണ്ഡെ കാന്‍സർ അതിജീവിച്ചവരെ അപമാനിച്ചു'; വ്യാജ മരണവാർത്തയില്‍ പരാതി നല്‍കി മഹാരാഷ്ട്ര എംഎല്‍എ

വെബ് ഡെസ്ക്

നടിയും മോഡലുമായ പൂനം പാണ്ഡേയുടെ വ്യാജ മരണ വാര്‍ത്തയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേര്‍സ് അസോസിയേഷനും മഹാരാഷ്ട്ര എംഎല്‍എ സത്യജീത് ടാംബെയും. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതിന്റെ പേരില്‍ നടി തന്നെ നിർമ്മിച്ച വ്യാജ വാര്‍ത്തയില്‍ കേസെടുക്കണമെന്നാണ് ആവശ്യം. സത്യജീത് ടാംബെ മുംബൈ പോലീസില്‍ ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ട്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ പൂനത്തിനെതിരെ നടപടിയെടുക്കണമെന്ന് സത്യജീത് പരാതിയില്‍ പറയുന്നു.

''സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ഒരു ഇന്‍ഫ്‌ളൂവന്‍സറോ, മോഡലോ മരിച്ചുവെന്ന വാര്‍ത്ത രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കില്ല. ഈ വാര്‍ത്തയിലൂടെ സെര്‍വിക്കല്‍ കാന്‍സറിന്റെ ഗൗരവത്തെ മാറ്റിനിര്‍ത്തി മുഴുവന്‍ ശ്രദ്ധയും ആ വ്യക്തിയിലേക്കാണ് കേന്ദ്രീകരിക്കുക. അവബോധം സൃഷ്ടിക്കുന്നതിന് പകരം കാന്‍സറിനെ അതിജീവിച്ചവരെ കളിയാക്കുകയാണ് ഇവിടെ നടി ചെയ്തിരിക്കുന്നത്,'' എംഎല്‍എ പരാതിയില്‍ പറയുന്നു.

പൂനം പാണ്ഡെയ്ക്കും അവരുടെ മാനേജര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേര്‍സ് അസോസിയേഷനും (എഐസിഡബ്ല്യുഎ) രംഗത്തെത്തിയിട്ടുണ്ട്. സെര്‍വിക്കല്‍ കാന്‍സറിനെ സ്വന്തം പ്രചരണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എഐസിഡബ്ല്യുഎ സാമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

''സെര്‍വിക്കല്‍ കാന്‍സര്‍ മൂലം നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചുവെന്ന വ്യാജ വാര്‍ത്ത ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രശസ്തയാകാന്‍ വേണ്ടിയാണ് ഇത്തരം വ്യാജ വാര്‍ത്ത പൂനം സൃഷ്ടിച്ചതെന്ന് അവരുടെ മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതാണ് ഈ വ്യാജ വാര്‍ത്ത,'' പ്രസ്താവനയില്‍ പറയുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഇനി ആരും പ്രചരിപ്പിക്കാതിരിക്കാന്‍ കടുത്ത നടപടിയെടുക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു.

സെര്‍വിക്കല്‍ കാന്‍സര്‍ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു സന്ദേശം. എന്നാലിത് വ്യാജമായിരുന്നുവെന്നും സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തതായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ ഇന്നലെ അതേ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയത്. ഇതോടെ പൂനത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ സ്വീകരിച്ച രീതിയെച്ചൊല്ലി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം