INDIA

മണിപ്പൂർ സംഘർഷം: മോറെയിലും കാങ്‌പോക്പിയിലും സ്ഥിതി നിയന്ത്രണവിധേയമെന്ന് സൈന്യം; ട്രെയിൻ സർവീസുകൾ നിർത്തലാക്കി

വെബ് ഡെസ്ക്

മണിപ്പൂരിലെ വിവിധ ജില്ലകളിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ മോറെയിലും കാങ്‌പോക്പിയിലും സ്ഥിതി നിയന്ത്രണവിധേയമായതായി സൈന്യം. ഇംഫാലിലും ചുരാചന്ദ്‌പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തലാക്കി. കൂടാതെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

''മോറെയിലും കാങ്‌പോക്‌പിയിലും സ്ഥിതി നിയന്ത്രണവിധേയമാണ്. ഇംഫാലിലും ചുരാചന്ദ്പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണ്. മുൻകരുതലായി മണിപ്പൂരിൽ അധിക സൈനികരെ വിന്യസിക്കുന്നുണ്ട്,"-സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ വീഡിയോകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. അസം റൈഫിൾസിന്റെ പോസ്റ്റിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ഉൾപ്പെടെ മണിപ്പൂരിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യാജ വീഡിയോകൾ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വിദ്വേഷകർ പ്രചരിപ്പിക്കുന്നുണ്ടെന്നും സൈന്യം ട്വീറ്റിൽ പറഞ്ഞു.

ക്രമസമാധാനപാലനത്തിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യാഴാഴ്ച പറഞ്ഞു. അതേസമയം , അക്രമത്തിന്റെ പശ്ചാത്തലത്തിൽ, മേഘാലയയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വ്യാഴാഴ്ച അടിയന്തര യോഗം വിളിച്ചു. മണിപ്പൂരിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികളെ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അക്രമ സംഭവങ്ങൾ തടയാൻ മണിപ്പൂരിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ സിആര്‍പിഎഫ് മേധാവിയുമായ കുല്‍ദീപ് സിങിനെ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. സിആര്‍പിഎഫിന്‌റെയും ബിഎസ്എഫിന്‌റെയും അടക്കം 12 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.  ക്രിമിനല്‍ നടപടി ചട്ടം 1973ന് കീഴിലുള്ള വ്യവസ്ഥകൾ പ്രകാരവും സാഹചര്യം നിയന്ത്രിക്കാൻ കഴിയാത്തതുമായ സന്ദർഭങ്ങളിലാണ് കലാപകാരികളെ വെടിവയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത്.

മണിപ്പൂരിലെ എട്ടു ജില്ലകളിൽ ക‌‌ർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് നിരോധനം ഇന്നും തുടരും. വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ 9,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

പട്ടികവർഗ പദവി സംബന്ധിച്ച കോടതി ഉത്തരവിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എ‌ടി‌എസ്‌യുഎം) കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് റാലിയിൽ പങ്കെടുത്തത്. മണിപ്പൂരിലെ ഇംഫാൽ താഴ്വരയിൽ ആധിപത്യം പുലർത്തുന്ന ഗോത്രവർഗക്കാരല്ലാത്ത വിഭാഗമാണ് മെയ്റ്റികൾ. മണിപ്പൂരിലെ ജനസംഖ്യയുടെ 53% മെയ്റ്റി സമുദായത്തിൽപ്പെട്ട ആളുകളാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 10 ഇൽ ഒന്നിലാണ് ഇവർ താമസിക്കുന്നത്. ആദിവാസി ഇതര വിഭാഗമായ മെയ്റ്റി വിഭാഗത്തിന് പട്ടിക വർഗ പദവി വേണമെന്ന ആവശ്യത്തിനെതിരെയാണ് ആദിവാസിവിഭാഗങ്ങൾ 10 മലയോര ജില്ലകളിൽ പ്രതിഷേധിച്ചത്. 

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ