INDIA

ഒഡിഷയിലേത് ഒഴിവാക്കാമായിരുന്ന അപകടമെന്ന് രക്ഷപെട്ടവർ; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നു

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ രക്ഷപെട്ടവരെ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. അപകടത്തില്‍ അത്ഭുതകരമായി രക്ഷപെട്ടവരുടെ ആദ്യ സംഘത്തെയാണ് പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചത്. തമിഴ്നാട് സർക്കാര്‍ ഇടപെട്ടാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തിയത്. ചെന്നൈയിലെത്തിയ 250 പേരടങ്ങുന്ന സംഘത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 മലയാളികളുമുണ്ട്. ഇവര്‍ പത്തനംതിട്ട, തൃശൂർ, കൊല്ലം സ്വദേശികളാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

ചെന്നൈയിലെത്തിച്ച 250 പേരടങ്ങുന്ന സംഘത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 മലയാളികള്‍

സുരക്ഷാ വീഴ്ചയും മാനുഷിക പിഴവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് യാത്രക്കാർ പറയുന്നത്. ആദ്യ അപകടമുണ്ടായി കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് രക്ഷപെട്ട യാത്രക്കാർ പുറത്തിറങ്ങവേയാണ് ഹൗറ എക്സ്പ്രസ്സ് ഇടിച്ച് അപകടമുണ്ടായത്. ഇത് ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും സമയോചിതമായ ഇടപെടലിലൂടെ അപകടത്തിന്റെ ആക്കം കുറയ്ക്കാൻ സാധിക്കുമായിരുന്നെന്നും അവർ പറയുന്നു.

കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ചരക്ക് ട്രെയിൻ എന്നിവയാണ് ബാലസോറിൽ അപകടത്തില്‍പെട്ടത്. അപകടത്തിൽ 288 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ സംഖ്യ 800 കടന്നു. ഇതിൽ 56 പേരുടെ നില അതീവ ​ഗുരുതരമായി തന്നെ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റുള്ളവരെ വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടിലെത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ട്രാക്കുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരവേ, തെറിച്ചുപോയ ബോഗികൾ നീക്കം ചെയ്യുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

തിരിച്ചറിയാനാകാതെ നൂറിലധികം മൃതദേഹങ്ങളാണ് പല ആശുപത്രികളിലും ഉള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഭുവനേശ്വർ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, രക്ഷാപ്രവർത്തനത്തില്‍ 1100 പേരെ രക്ഷപെടുത്തി. ഇതില്‍ അഞ്ഞൂറിലധികം പേർ പല ആശുപത്രികളിലായി ചികിത്സയിലാണ്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ താറുമാറായ റെയിൽ ഗതാഗതം ഇന്ന് തന്നെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മറിഞ്ഞ ബോഗികൾ നീക്കം ചെയ്തതായും ട്രാക്ക് ഒരു വശത്ത് ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ആദിത്യ കുമാർ പറഞ്ഞു. “മറിഞ്ഞ ബോഗികൾ നീക്കം ചെയ്തു. ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് ബോഗികളും നീക്കം ചെയ്‌തു. ഇതോടൊപ്പം ട്രാക്ക് ബന്ധിപ്പിക്കുന്ന ജോലികൾ വേഗത്തില്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും