INDIA

ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമം; ആശങ്ക അറിയിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

വെബ് ഡെസ്ക്

ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനുമുള്ള ബാഹ്യ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ച് അഭിഭാഷകർ. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, പിങ്കി ആനന്ദ് എന്നിവരുൾപ്പെടെ 600-ലധികം അഭിഭാഷകരാണ് കത്തയച്ചത്. ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയുടെ സമഗ്രതയ്‌ക്ക് ഇത് ഭീഷണിയാണെന്നും കത്തിൽ പറയുന്നു.

ജുഡീഷ്യൽ നടപടികളിൽ കൃത്രിമം കാണിക്കാനും, കോടതി തീരുമാനങ്ങളെ സ്വാധീനിക്കാനും, അടിസ്ഥാനരഹിതമായ ആരോപണങ്ങളും രാഷ്ട്രീയ അജണ്ടകളും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സൽപ്പേരിന് കളങ്കം വരുത്താനും ശ്രമിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരെ അപലപിക്കുന്നതായി അഭിഭാഷകർ കത്തിൽ വ്യക്തമാക്കി. അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന കേസുകളിൽ ഈ തന്ത്രങ്ങൾ അവർ പ്രയോഗിക്കുന്നു. അത്തരം കേസുകളിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഏറ്റവും പ്രകടമാണ്.

ഇത്തരം താല്പര്യക്കാരുടെ 'ബെഞ്ച് ഫിക്സിംഗ്'പോലുള്ള സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതിലുള്ള അതൃപ്തിയും അഭിഭാഷകർ പ്രകടിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യൽ ബെഞ്ചുകളുടെ ഘടനയെ സ്വാധീനിക്കാനും ജഡ്ജിമാരുടെ സമഗ്രതയെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന "ബെഞ്ച് ഫിക്സിംഗ് തിയറി" അനാദരവ് മാത്രമല്ല, നിയമവാഴ്ചയ്ക്കും നീതിയുടെ തത്വങ്ങൾക്കും ഹാനികരമാണെന്നും അഭിഭാഷകർ കുറ്റപ്പെടുത്തി.

ഇത് കേവലം അനാദരവും അവഹേളനവുമല്ല, കോടതികളുടെ അന്തസ്സിനു നേരെയുള്ള കടന്നാക്രമണമാണെന്നും അഭിഭാഷകർ പറഞ്ഞു. ഇത്തരം താല്പര്യക്കാരുടെ കോമാളിത്തരങ്ങൾ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും അന്തരീക്ഷം തകർക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ചില അഭിഷകരെക്കുറിച്ചും കത്തിൽ സൂചനയുണ്ട്.

മാർച്ച് 26 ലെ കത്തിൽ പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാല, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, ഹിതേഷ് ജെയിൻ, ഉജ്ജ്വല പവാർ, ഉദയ് ഹൊല്ല, സ്വരൂപമ ചതുർവേദി എന്നിവരും ഒപ്പിട്ടിട്ടുണ്ട്.

"കോടതികളുടെ 'നല്ല ഭൂതകാലം', 'സുവർണ്ണ കാലഘട്ടം' എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ അവർ സൃഷ്ടിക്കുന്നു, ഇത് വർത്തമാനകാല സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് വരുത്തി തീർക്കുന്നു. ഇത് കോടതി വിധികളെ അട്ടിമറിക്കാനും ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി കോടതിയെ നാണംകെടുത്താനും ഉദ്ദേശിച്ചുള്ള പ്രസ്താവനകളാണ്. ചില അഭിഭാഷകർ രാഷ്‌ട്രീയക്കാർക്കുവേണ്ടി പകൽസമയത്ത് വാദിക്കുകയും പിന്നീട് രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വിഷമകരമാണ്,” അവർ കത്തിൽ പറഞ്ഞു.

“രാഷ്ട്രീയക്കാർ ഒരാൾക്ക് നേരെ അഴിമതി ആരോപിക്കുകയും അയാളെ തന്നെ കോടതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. കോടതി വിധി അവരുടെ വഴിക്ക് പോകുന്നില്ലെങ്കിൽ, അവർ കോടതിക്കുള്ളിലും മാധ്യമങ്ങളിലൂടെയും കോടതികളെ വിമർശിക്കുന്നു. രണ്ട് മുഖങ്ങളുള്ള ഈ പെരുമാറ്റം നമ്മുടെ നിയമസംവിധാനത്തോട് ഒരു സാധാരണക്കാരന് ഉണ്ടായിരിക്കേണ്ട ബഹുമാനത്തിന് ഹാനികരമാണ്. ചിലർ അവരുടെ കേസുകളിലെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഒരു പ്രത്യേക രീതിയിൽ വിധി പറയാൻ ജഡ്ജിമാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ” അഭിഭാഷകർ ആരോപിച്ചു.

ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിശബ്ദത പാലിക്കുകയോ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ദ്രോഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആകസ്മികമായി കൂടുതൽ ശക്തി നൽകും. കുറച്ച് വർഷങ്ങളായി ഇത്തരം ശ്രമങ്ങൾ പതിവായി നടക്കുന്നതിനാൽ നിശബ്ദത പാലിക്കേണ്ട സമയമല്ല ഇതെന്നും അവർ ഓർമിപ്പിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് അഭിഭാഷകരുടെ കത്ത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം