INDIA

ഇന്ത്യൻ നിർമിത കഫ്‌സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മരുന്നിന്റെ ഉത്പാദനം നിർത്തി

വെബ് ഡെസ്ക്

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവെച്ച് കമ്പനി. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയോണ്‍ ബയോടെക്ക് എന്ന കമ്പനിയാണ് ഡോക് -1 മാക്‌സ് എന്ന കഫ് സിറപ്പിന്റെ ഉ‍ത്പാദനം നിര്‍ത്തിവെച്ചത്. നോയിഡയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഓഫീസില്‍ കേന്ദ്ര ഏജന്‍സികളുടെയും ഉത്തര്‍പ്രദേശ് ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംഘം പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടെസ്റ്റിങില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന് കമ്പനി

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കമ്പനിയുടെ നിയമമേധാവി ഹസന്‍ ഹാരിസ് രംഗത്ത് എത്തി. ' ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ടെസ്റ്റിങില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. പത്തുവർഷത്തോളമായി കമ്പനി കഫ് സിറപ്പ് നിര്‍മിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തില്‍ ഇരുരാജ്യങ്ങളും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അതനുസരിച്ച് തുടര്‍നടപടികള്‍ എടുക്കും' ഹസന്‍ ഹാരിസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കഫ് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങിയ മരുന്നുകള്‍ കുട്ടികള്‍ അമിത അളവില്‍ കഴിച്ചതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ചത്. കഫ്സിറപ്പില്‍ നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനകളില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എഥിലീന്‍ ഗ്ലൈക്കോള്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ വിഷാംശമുള്ള അനവധി ഉപപദാര്‍ത്ഥങ്ങളായി മാറുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്ന പദാര്‍ഥമാണ്.

പ്രാദേശിക മരുന്ന് കടകളില്‍ നിന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വാങ്ങിയിരുന്നത്. ഡോക് -1 മാക്‌സ് കഫ്‌സിറപ്പിലെ പ്രധാന പദാര്‍ത്ഥങ്ങളില്‍ ഒന്ന് പാരസെറ്റമോള്‍ ആയതിനാല്‍ ജലദോഷത്തിനുള്ള പരിഹാരമായാണ് മരുന്ന് കുട്ടികള്‍ കുടിച്ചിരുന്നത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ