INDIA

'ബോർഡുകളിൽ എന്റെ ഫോട്ടോ ഉപയോഗിക്കരുത്'; അജിത് പവാറിനും ബിജെപിക്കുമൊപ്പം പോകില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ

വെബ് ഡെസ്ക്

ശരദ് പവാർ - അജിത് പവാർ കൂടിക്കാഴ്ചകൾ മഹാവികാസ് അഘാഡി സഖ്യത്തിൽ നിഴലിച്ചു തുടങ്ങിയതോടെ ബിജെപിയുമായി സഹകരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് എൻസിപി അധ്യക്ഷൻ. പാർട്ടി വിമതനും എൻഡിഎ സർക്കാരിൽ ഉപമുഖ്യമന്ത്രിയും ബന്ധുവുമായ അജിത് പവാറുമായി കഴിഞ്ഞ ദിവസം ശരദ് പവാർ നടത്തിയ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എൻസിപി അധ്യക്ഷൻ ബിജെപി പാളയത്തിലേക്ക് പോകുന്നുവെന്നവിധത്തിൽ വലിയ രാഷ്ട്രീയമാനങ്ങളോടെയാണ് കൂടിക്കാഴ്ച ചർച്ച ചെയ്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനിരയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം.

ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിശാല യോഗം മുംബൈയിൽ ചേരാനിരിക്കുയാണ്. ഇതിന് മുൻപ് തന്നെ ശരദ് പവാർ ബിജെപി സഖ്യത്തിലേക്ക് പോകുമെന്നായിരുന്നു ഊഹാപോഹങ്ങൾ. ശരദ് പവാറിന് കേന്ദ്രമന്ത്രി സ്ഥാനവും മകൾ സുപ്രിയ സുളെ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർക്ക് ഉന്നത പദവികളും അജിത് വഴി ബിജെപി വാഗ്ദാനം ചെയ്തെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എൻസിപിയെ ഒഴിവാക്കി 2024ലെ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന പ്ലാൻ ബിയിലേക്ക് വരെ കോൺഗ്രസ് എത്തി. മഹാരാഷ്ട്ര കോൺഗ്രസ് നിലപാട് ഹൈക്കമാൻഡിനെ ധരിപ്പിക്കാനുമൊരുങ്ങി. ശിവസേന ഉദ്ധവ് പക്ഷവും രൂക്ഷവിമർശനമുയർത്തി. ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടുള്ള ശരദ് പവാർ രംഗത്തെത്തിയത്.

ബുധനാഴ്ച ബീഡിൽ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത ശരദ് പവാർ അജിത് പവാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. എൻസിപി അജിത് പവാർ വിമത വിഭാഗം തന്റെ ചിത്രങ്ങൾ ഇനിമുതൽ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ശരദ് പവാർ പറഞ്ഞു. ''ബാനറുകളിലും പരസ്യബോർഡുകളിലുമെല്ലാം എന്റെ ഫോട്ടോ ഉപയോഗിക്കുന്നത് അജിത് പവാർ വിഭാഗം അവസാനിപ്പിക്കണം. അതിന് തയ്യാറല്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകും'' - ശരദ് പവാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. '' രാജ്യത്തെ സമാധാന അന്തരീക്ഷം മോദി സർക്കാർ തകർക്കുകയാണ്. മണിപ്പൂരിനേക്കാൾ മോദി ഉത്കണ്ഠാകുലനായിരിക്കുന്നത് 2024ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ അധികാരത്തിൽ തിരിച്ചെത്താമെന്നതിലാണ്'' - എൻസിപി അധ്യക്ഷൻ കുറ്റപ്പെടുത്തി.

അജിത് പവാർ പാർട്ടി വിട്ട ശേഷം പലതവണ ശരദ് പവാറുമായി കൂടക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച നടന്ന രഹസ്യ കൂടിക്കാഴ്ചയാണ് ചൂടേറിയ രാഷ്ട്രീയ ചർച്ചയായി മാറിയത്. മഹാവികാസ് അഘാഡിയിൽ എൻസിപിക്കൊപ്പമുള്ള കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും വിഷയത്തെ ഗൗരവത്തോടെയാണ്സമീപിച്ചത്. ഇരുപാർട്ടികളും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയു ചെയ്തു.

ശരദ് പവാറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയമായിരുന്നില്ലെന്നാണ് അജിത് പവാറിന്റെ വിശദീകരണം. പവാർ കുടുംബത്തിലെ വിഷയങ്ങൾ മുതിർന്ന അംഗവുമായി പങ്കുവയ്ക്കുന്നത് കാലങ്ങളായി തുടർന്നുവരുന്ന രീതിയാണെന്നും അജിത് പവാർ പ്രതികരിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍