INDIA

'യുവതിയുടെ മാനസിക, സാമ്പത്തിക നില പ്രധാനം'; ആറ് മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ വിവാഹിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

വെബ് ഡെസ്ക്

പോസ്റ്റ് പാർട്ടം ഡിപ്രെഷനിലൂടെ കടന്നുപോകുന്ന യുവതിക്ക് ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. ഗർഭം ധരിച്ച് 26 ആഴ്ചകൾ പിന്നിട്ട യുവതിയുടെ മാനസിക- ശാരീരിക ആരോഗ്യത്തെ മൂന്നാമത്തെ പ്രസവം ബാധിക്കുമെന്ന് കണ്ടെത്തിയതോടെയാണ് കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി മാനസികമായും സാമ്പത്തികമായും വൈകാരികമായും മറ്റൊരു കുട്ടിയെക്കൂടി പ്രസവിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയ്ക്ക് തന്റെ ശരീരത്തിന് മേലുള്ള അവകാശത്തെ കോടതി അംഗീകരിക്കുന്നതായും ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഹിമ കോഹ്ലി എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

തന്റെ രണ്ടാമത്തെ കുട്ടിയെ മുലയൂട്ടുന്നതുമുതൽ ലാക്ടേഷണൽ അമെനോറിയ എന്ന ഗർഭ നിരോധന മാർഗം ഉപയോഗിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് ഹർജിക്കാരിയായ യുവതി കോടതിയിൽ പറഞ്ഞു. ഗർഭം ധരിച്ച വിവരം വൈകിയാണ് മനസിലാക്കിയത്. മൂന്നാമതൊരു കുട്ടിയെ കൂടി പ്രസവിക്കാനും വളർത്താനും കഴിയുന്ന അവസ്ഥയിലല്ല താനെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ ഹർജിക്കാരിയുടെ മാനസികാവസ്ഥ പരിശോധിക്കാൻ എയിംസ് മെഡിക്കൽ ബോർഡിനെ കോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ ഗർഭഛിദ്രം കുറിച്ച് ചോദിച്ചെങ്കിലും ഹർജിക്കാരി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ഗർഭാവസ്ഥ തുടരുന്നതിലൂടെ സ്ത്രീയുടെ മാനസികാവസ്ഥ തകരുമെന്ന നിലയാണെങ്കിൽ ഗർഭഛിദ്രം നടത്താനുള്ള ഒരു സാഹചര്യമായി അത് കാണാമെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ ജീവൻ രക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്ന സാഹചര്യത്തിൽ 20 ആഴ്‌ചയ്‌ക്കപ്പുറം ഗർഭം അവസാനിപ്പിക്കാൻ അനുവദിക്കുന്ന ഗർഭഛിദ്ര നിയമത്തിലെ സെക്ഷൻ അഞ്ചിനെ കോടതി വിപുലമായി വ്യാഖ്യാനിക്കുകയായിരുന്നു. സാധാരണ മെഡിക്കൽ ഭാഷയിൽ മാനസിക രോഗമായി കണക്കാക്കുന്നതിനേക്കാൾ "മാനസിക ആരോഗ്യം" എന്നതിന് വിശാലമായ അർത്ഥമുണ്ടെന്ന വസ്തുതയും അംഗീകരിക്കുന്നതായി കോടതി പറഞ്ഞു.

ഗർഭച്ഛിദ്രത്തിനായി ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹി എയിംസിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെത്തണമെന്ന് സുപ്രീംകോടതി ഹർജിക്കാരിയോട് ആവശ്യപ്പെട്ടു. കൂടാതെ ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടുപോകണമെന്നും കോടതി പറഞ്ഞു. സാധാരണഗതിയിൽ മുലയൂട്ടുന്ന സമയത്ത് സ്ത്രീകൾ ഗർഭം ധരിക്കുക പതിവില്ല. ഇതിനെയാണ് ലാക്ടേഷണൽ അമെനോറിയ എന്ന് പറയുന്നത്. ഈ രീതി സാധാരണയായി ഗർഭധാരണത്തിൽനിന്ന് 95 ശതമാനം സംരക്ഷണം നൽകുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം