INDIA

'നയപരമായ തീരുമാനത്തിൽ കൈകടത്താനാകില്ല'; ലക്ഷദ്വീപിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസാഹാരം വിലക്കിയതിൽ ഇടപെടാതെ സുപ്രീംകോടതി

വെബ് ഡെസ്ക്

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഉച്ചഭക്ഷണത്തിന്റെ മെനുവിൽ നിന്ന് ചിക്കന്‍, ബീഫ്, മറ്റ് മാംസം എന്നിവ ഒഴിവാക്കിയ നടപടിയിലും മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിൽ ദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാൻ നിർദേശിക്കുന്ന ഉത്തരവിലും ഇടപെടാനാണ് സുപ്രീകോടതി വിസമ്മതിച്ചത്. ഇത്തരത്തിലുള്ള നയപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കവരത്തി ദ്വീപ് നിവാസിയായ അഡ്വക്കേറ്റ് അജ്മൽ അഹമ്മദ് സമ‍ര്‍പ്പിച്ച പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേക അവധി ഹർജി പരിഗണിക്കവെയാണ് നയപരമായ വിഷയങ്ങളിൽ ഇടപെടാനുള്ള അധികാരമില്ലെന്ന കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹ‍ർജി പരി​ഗണിച്ചത്.

അപ്പീലിൽ ചോദ്യം ചെയ്യുന്നത് പ്രാഥമികമായി ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണ്, ഏതെങ്കിലും നിയമപരമായ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു പ്രദേശത്തെ കുട്ടികൾക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നതല്ല
സുപ്രീംകോടതി

"പൊതുതാത്പര്യ ഹർജി തള്ളിയ കേരളാ ഹൈക്കോടതിയുടെ വിധിയിൽ ഒരു തെറ്റും കാണുന്നില്ല. ഉച്ചഭക്ഷണത്തെ സംബന്ധിച്ചിടത്തോളം മുട്ട, മത്സ്യം തുടങ്ങിയ മാംസാഹാരങ്ങൾ ഭരണകൂടം നിലനിർത്തിയിട്ടുണ്ട്. ഇത് ഈ ദ്വീപുകളിൽ സമൃദ്ധമായി ലഭ്യമാണ്. ഈ അപ്പീലിൽ ചോദ്യം ചെയ്യുന്നത് പ്രാഥമികമായി ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണ്, ഏതെങ്കിലും നിയമപരമായ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഒരു പ്രദേശത്തെ കുട്ടികൾക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നതല്ല. ഇക്കാര്യത്തിൽ കോടതിക്ക് ഭരണപരമായ തീരുമാനം അംഗീകരിക്കേണ്ടിവരും. ഈ നയപരമായ തീരുമാനം ജുഡീഷ്യൽ അവലോകനത്തിന്റെ പരിധിയിൽ വരാത്തതിനാൽ അപ്പീൽ തള്ളിക്കളയുന്നു"- സുപ്രീംകോടതി പറഞ്ഞു.

ഉച്ചഭക്ഷണ മെനുവിൽ മുട്ടയും മത്സ്യവും ഉൾപ്പെടുന്നുണ്ടെന്നും ഇത്, 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിർദ്ദേശിച്ച പോഷക മൂല്യം നിലനിർത്തുന്നുവെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായി സമ‍ർപ്പിച്ച ഹ‍ർജി പരി​ഗണിക്കവെ, ഉച്ചഭക്ഷണത്തിൽ മാംസം തുടരാമെന്ന് സുപ്രീംകോടതി 2022 മെയിൽ ഇടക്കാല ഉത്തരവിട്ടിരുന്നു. മാംസം ഒഴിവാക്കുകയും ഡയറി ഫാമുകൾ അടച്ചുപൂട്ടുകയും ചെയ്ത ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ എതി‍ർത്ത ലക്ഷദ്വീപ് ഭരണകൂടം, ഉത്തരവ് കേന്ദ്രഭരണ പ്രദേശത്തിന്റെ നയമാണെന്നും അതിൽ ജുഡീഷ്യൽ അവലോകനം സാധ്യമല്ലെന്നും വാദിച്ചു. എന്നാൽ, ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കേന്ദ്ര സ‍ർക്കാരിന്റെ നയങ്ങൾക്ക് എതിരാണെന്ന് ഹ‍ർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിദ​ഗ്ധരുടെ അഭിപ്രായം മാനിക്കാതെയാണ് ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരങ്ങൾ ഒഴിവാക്കാൻ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഉച്ചഭക്ഷണ പദ്ധതി അതരിപ്പിക്കുന്നതിന് മുൻപ് 1950 മുതൽ തന്നെ ദ്വീപ സമൂഹത്തിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ചിക്കനും ബീഫും ഉൾപ്പെടുത്തിയിരുന്നു. കുട്ടികളുടെ പോഷകലഭ്യത കണക്കിലെടുത്ത് വേണം ഉച്ചഭക്ഷണത്തിന്റെ മെനു തയാറാക്കാനെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഉച്ചഭക്ഷണ മെനുവിൽ മുട്ടയും മത്സ്യവും ഉൾപ്പെടുന്നുണ്ടെന്നും ഇത്, 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിർദ്ദേശിച്ച പോഷക മൂല്യം നിലനിർത്തുന്നുവെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ദ്വീപുകളിലെ സർക്കാർ നടത്തുന്ന ഡയറി ഫാമുകൾ പൊതുജനങ്ങളുടെ പണം ചോർത്തുന്നുണ്ടെന്നും സാമ്പത്തികമായി സുസ്ഥിരമല്ലെന്നുമാണ് ഭരണകൂടത്തിന്റെ വാദം. ഇത് ഭരണപരമായ നയത്തിന്റെ പരിധിയിലുള്ള കാര്യമാണെന്നും ജുഡീഷ്യൽ അവലോകനത്തിന്റെ സാധ്യത പരിമിതമാണെന്നും നിരീക്ഷിച്ച കോടതി, വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ