INDIA

1996ലെ മയക്കുമരുന്ന് കേസില്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടി; വിചാരണ നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

1996 ലെ മയക്കുമരുന്ന് കേസിൽ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടി. കേസിൽ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ക്രിമിനൽ കേസുകളിലെ കക്ഷികൾ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കേണ്ടതെന്നും വിചാരണയുടെ സമയപരിധി നീട്ടുന്നത് വിചാരണ കോടതിയും ഹൈക്കോടതിയും തമ്മിലുള്ള വിഷയമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

1996ല്‍ നടന്ന കേസിന്റെ വിചാരണ 2023 മാർച്ച് 31നകം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നിസ്സാരമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബി ആർ ഗവായ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സഞ്ജീവ് ഭട്ടിന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

60 സാക്ഷികൾ ഉള്ള കേസിൽ 16 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്നും ഹൈക്കോടതി നിശ്ചയിച്ച സമയപരിധി കണക്കിലെടുത്ത് ഹർജിക്കാരൻ നൽകിയ അപേക്ഷകൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലെന്നും സഞ്ജീവ് ഭട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

കേസിന്റെ വിചാരണ പൂർത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന വിചാരണക്കോടതിയുടെ വിലയിരുത്തല്‍ വകവയ്ക്കാതെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയായിരുന്നു സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 60 സാക്ഷികളുള്ള കേസിൽ 16 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചതെന്നും ഹൈക്കോടതി നിശ്ചയിച്ച സമയപരിധി കണക്കിലെടുത്ത് ഹർജിക്കാരൻ നൽകിയ അപേക്ഷകൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലെന്നും സഞ്ജീവ് ഭട്ടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് സുപ്രീംകോടതിയെ അറിയിച്ചു. ഇത് ന്യായമായ വിചാരണയ്ക്കുള്ള ഹർജിക്കാരന്റെ അവകാശം നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

സഞ്ജീവ് ഭട്ടിന്റെ അപേക്ഷയെ എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദർ സിങ് രംഗത്തെത്തി. 2021 ഒക്ടോബറിൽ പുറപ്പെടുവിച്ച മുൻ ഉത്തരവിനെതിരെയും സഞ്ജീവ് ഭട്ട് ഹർജി സമർപ്പിച്ചിരുന്നെന്നും ഇത് സുപ്രീംകോടതി തള്ളിയിരുന്നെന്നും മനീന്ദർ സിങ് വാദിച്ചു. വിചാരണ അവസാനിപ്പിക്കാതിരിക്കാനാണ് ഹർജിക്കാരന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1996 ല്‍ ഭട്ട് ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ സൂപ്രണ്ടായിരിക്കെ പോലീസ് സംഘം, പളന്‍പുരിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതാണ് കേസിന് ആധാരം. പിന്നാലെ അവിടെ താമസിച്ചിരുന്ന സുമേർസിങ് രാജ്പുരോഹിത് എന്ന രാജസ്ഥാന്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. എന്നാല്‍, രാജസ്ഥാനിലെ പാലിയിലുള്ള തര്‍ക്ക ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രാജ്പുരോഹിതിനെ ബനസ്കന്ത പോലീസ് കേസില്‍ കുടുക്കിയെന്ന് രാജസ്ഥാന്‍ പോലീസ് നിലപാടെടുത്തു. തുടർന്ന് കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പോലീസ് ഇന്‍സ്പെക്ടർ ഐബി വ്യാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018ല്‍ ഹൈക്കോടതി അന്വേഷണ ചുമതല ഗുജറാത്ത് സിഐഡിക്ക് കൈമാറുകയും സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

2021ൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനായി ഭട്ട് സമർപ്പിച്ച അപേക്ഷ ഗുജറാത്ത് ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഭട്ട് റിവിഷൻ ഹർജി നൽകിയിരുന്നു. 9 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണക്കോടതിക്ക് നിർദേശം നൽകിയ ഹർജി ഹൈക്കോടതി ഭാഗികമായി അനുവദിച്ചു. 2022 ജൂണിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിചാരണയുടെ കാലാവധി കോടതി നീട്ടി. പിന്നീട് 2023 ജനുവരിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി വീണ്ടും 6 മാസത്തേക്ക് നീട്ടാൻ ആവശ്യപ്പെട്ടു. എന്നാല്‍ 2023 മാർച്ച് 31നകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു ആവശ്യപ്പെടുകയായിരുന്നു.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം