INDIA

ഹരിയാന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; കര്‍ഷകരും പോലീസും ഏറ്റുമുട്ടി, നിരവധിപ്പേര്‍ക്ക് പരുക്ക്

വെബ് ഡെസ്ക്

ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. 'ദില്ലി ചലോ' മാര്‍ച്ചിന്റെ ഭാഗമായി ഹിസാര്‍ അതിര്‍ത്തിയില്‍ സമരക്കാരെ തടയാന്‍ ഹരിയാന പോലീസ് ഒരുക്കിയ സന്നാഹങ്ങള്‍ മറികടക്കാനുള്ള കര്‍ഷകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് സ്ഥാപിച്ചിരുന്നു കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകര്‍ വലിച്ചുനീക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് 11 റൗണ്ട് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പോലീസ് വാഹനവ്യൂഹത്തിനു നേര്‍ക്ക് ട്രാക്ടര്‍ ഓടിച്ചു കയറ്റിയും കല്ലേറുനടത്തിയും കര്‍ഷകര്‍ ഇതിനെ നേരിട്ടതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. കല്ലേറില്‍ നാലു പോലീസുകാര്‍ക്കു പരുക്കേറ്റു. നിരവധി കര്‍ഷകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും മൂന്നു കര്‍ഷകരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കര്‍ഷകര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര സിഖ് സംഘടനയായ നിഹാംഗ് സഖ് വാരിയേഴ്‌സ് രംഗത്തെത്തി. ഗുരുദ്വാരകളെ സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലെ പ്രവര്‍ത്തകരും ഇന്നു പ്രക്ഷോഭത്തില്‍ അണിനിരന്നു. വാളുകളും മൂര്‍ച്ചയേറിയ കുന്തങ്ങളും ഏന്തി തങ്ങളുടെ പരമ്പരാഗത നീല വേഷത്തിലാണ് അവര്‍ ഇന്ന് കര്‍ഷക സമരത്തില്‍ അണിനിരന്നത്.

രണ്ടാഴ്ചയായി തുടരുന്ന കര്‍ഷകസമരത്തില്‍ ഒരു കര്‍ഷകന്റെകൂടി ജീവന്‍ ഇന്നു നഷ്ടമായി. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍നിന്നുള്ള അറുപത്തി രണ്ടുകാരനായ ദര്‍ശന്‍ സിങ്ങാണ് മരിച്ചത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായും ഹരിയാന പോലീസ്അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നേതാവ് ബല്‍ബീര്‍ സിങ് രാജേവല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ന് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും നിശ്ചയിച്ചിരുന്ന മാര്‍ച്ച് പ്രാദേശിക ഭരണകൂടവും പോലീസുമായുള്ള ചര്‍ച്ചയ്ക്കുശേഷം റദ്ദാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതിന് പിന്നാലെയാണ് മാര്‍ച്ച് റദ്ദാക്കിയത്. നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സമരം ദില്ലി ചലോ മാര്‍ച്ചില്‍നിന്ന് വ്യത്യസ്തമാണ്.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്