INDIA

ആറു പതിറ്റാണ്ട് നീണ്ട സായുധ പോരാട്ടം അവസാനിപ്പിച്ച് മണിപ്പൂർ വിമത സംഘടന; യു എൻ എൽ എഫ് സമാധാനക്കരാറിൽ ഒപ്പുവച്ചു

വെബ് ഡെസ്ക്

ആറ് പതിറ്റാണ്ട് നീണ്ട സായുധ -വിഘടനവാദ പോരാട്ടം അവസാനിപ്പിച്ച് യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. വിഘടനവാദ ആശയം മുന്‍നിര്‍ത്തി മണിപ്പൂരിൽ പ്രവർത്തിച്ചു വന്നിരുന്ന സായുധ സംഘം ബുധനാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സമാധാന കരാർ ഒപ്പുവച്ചത്. ഇംഫാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനളിലെ ഏറ്റവും പഴക്കമുള്ള സംഘടനയാണ് യുഎൻഎൽഎഫ്.

"ചരിത്രത്തിലെ നാഴികക്കല്ല്!" എന്നാണ് അമിത് ഷാ സമാധാന കരാറിനെ വിശേഷിപ്പിച്ചത്. "യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഇന്ന് ന്യൂഡൽഹിയിൽ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമത്തിൽ ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേർക്കപ്പെടുന്നു" അമിത് ഷാ എക്സില്‍ കുറിച്ചു..

പുതിയ കരാറിനെ സ്വാഗത ചെയ്ത് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങും രംഗത്തെത്തിയിരുന്നു. " സമാധാനപൂർണമായ വടക്ക്-കിഴക്കൻ മേഖലയ്ക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അചഞ്ചലമായ പിന്തുണയും കാഴ്ചപ്പാടുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ പരിശ്രമം മണിപ്പൂരിന്റെയും മുഴുവൻ വടക്കു കിഴക്കന്‍ പ്രദേശത്തിന്റെയും സമാധാനപരമായ ഭാവിക്കും വഴിതുറക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പുമായി തന്റെ സർക്കാർ ചർച്ച നടത്തുകയാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് നേരത്തെ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ സംഭവവികാസം.

പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പോലെ താഴ്‌വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗറില്ലാ സംഘമാണ് യു എൻ എൽ എഫ്. ഒരു പരമാധികാര മണിപ്പൂർ എന്ന ലക്ഷ്യമായിരുന്നു പ്രവർത്തന ലക്ഷ്യം. ഇന്ത്യ സ്വതന്ത്രമായ സമയത്ത് മണിപ്പൂർ യൂണിയനിൽ ലയിച്ചതിനെ ഇവർ അംഗീകരിച്ചിരുന്നില്ല.

യുഎൻഎൽഎഫും അതിന്റെ സായുധ സംഘമായ മണിപ്പൂർ പീപ്പിൾസ് ആർമിയും ഉൾപ്പെടെ നിരവധി തീവ്രസംഘടനകളെ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമായായിരുന്നു നിരോധിക്കാനുള്ള തീരുമാനം. 2015ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി നാഗാലാൻഡ് ആസ്ഥാനമായുള്ള എൻഎസ്‌സിഎൻ (ഐഎം) സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. അതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ വലിയൊരു വിമത ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യ കരാറാണിത്.

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഞായറാഴ്ചവരെ വ്യാപക മഴ, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി