INDIA

കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ പരാമർശത്തിൽ യുഎസ് പ്രതിനിധിയെ വിളിച്ച് വരുത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് വിഷയവുമായി യുഎസ്

വെബ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധം അറിയിക്കാൻ യുഎസ് മുതിർന്ന നയതന്ത്രജ്ഞയെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെ പ്രതികരണം ആവർത്തിച്ച് യുഎസ് വിദേശ കാര്യ മന്ത്രാലയം. അമേരിക്ക ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. ആരെങ്കിലും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും കെജ്‌രിവാളിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സൂക്ഷ്മമായി പിന്തുടരുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഉൾപ്പെടെയുള്ള ഈ നടപടികൾ ഞങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങൾക്കറിയാം. ഈ പ്രശ്‌നങ്ങൾക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

കെജ്‌രിവാളിൻ്റെ അറസ്റ്റ്, കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള സമീപകാല രാഷ്ട്രീയ പ്രതിസന്ധികൾ, പ്രതിപക്ഷത്തിനെതിരെയുള്ള അടിച്ചമർത്തൽ, തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യം പ്രതിസന്ധി ഘട്ടത്തിലെത്തിയെന്ന ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ പ്രസ്താവന എന്നിവയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളിൽ അതൃപ്തി പ്രകടപ്പിച്ച് കൊണ്ടാണ് കഴിഞ്ഞ യുഎസ് എംബസിയിലെ പൊതുകാര്യ വിഭാഗം മേധാവി ഗ്ലോറിയ ബെർബെനയെ ഇന്ത്യ വിളിച്ചുവരുത്തിയത്. കഴിഞ്ഞ സമാനമായ നടപടിയിൽ ജർമൻ നയതന്ത്രജ്ഞനെയും ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു.

കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് യുഎസ് നേരത്തെ പറഞ്ഞിരുന്നത്. ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. "ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു," ഒരു ജർമ്മൻ സർക്കാർ വക്താവ് വെള്ളിയാഴ്ച പറഞ്ഞു.

എന്നാൽ അഭിപ്രായത്തെ ശക്തമായി വിമർശിച്ച ഇന്ത്യ ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തുകയും വിദേശകാര്യ വക്താവിൻ്റെ പരാമർശം ആഭ്യന്തര കാര്യങ്ങളിലെ നഗ്നമായ ഇടപെടൽ ആണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. “അത്തരം പരാമർശങ്ങൾ ഞങ്ങളുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായി ഞങ്ങൾ കാണുന്നെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം