KERALA

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറഞ്ഞ് മടക്കം

വെബ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ പന്ത്രണ്ടോടെയാണ് സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രകടനമായിട്ടായിരുന്നു സുരേഷ് ഗോപി പോലീസ് സ്‌റ്റേഷനിലെത്തിയത്.

രണ്ട് മണിക്കൂറോളം സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം പോലീസ് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. പരാതിയ്ക്ക് ആസ്പദമായ സാഹചര്യം പോലീസിനോട് സുരേഷ് ഗോപി വിശദീകരിച്ചതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, വി കെ സജീവന്‍ അടക്കമുള്ള നേതാക്കളും സ്റ്റേഷനിലെത്തി. നടക്കാവ് പോലീസ് സ്‌റ്റേഷന് പുറത്ത് കാത്തുനിന്ന ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു സുരേഷ് ഗോപി മടങ്ങിയത്.

ഒക്ടോബര്‍ 27നായിരുന്നു പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം. കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോടെ മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ചതിനെത്തുടര്‍ന്ന് തന്റെ തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ച സുരേഷ് ഗോപിയില്‍നിന്ന് മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറി. എന്നാല്‍ ഇതാവര്‍ത്തിച്ചതോടെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് ഗോപി സോഷ്യല്‍ മീഡിയിയില്‍ പ്രതികരിച്ചിരുന്നു.

മാധ്യമങ്ങളുടെ മുന്നില്‍വച്ച് വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ സുരേഷ് ഗോപി വിശദീകരിച്ചു.

എന്നാല്‍, സുരേഷ് ഗോപി നടത്തിയത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. കമ്മീഷണര്‍ പരാതി നടക്കാവ് പോലീസിന് കൈമാറി. പിന്നാലെയായിരുന്നു ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. നവംബര്‍ 18നകം ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് നോട്ടിസ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്റ്റേഷനില്‍ ഹാജരായത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ