KERALA

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് മൂന്ന് തവണ; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്‌, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിത ഹൈക്കോടതിയ സമീപിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

മജിസ്‌ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. 2018 ജനുവരി ഒന്‍പതിന് രാത്രി 9.58നാണ് മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത്. ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹന്‍ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീൻ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്‍ തന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതും ശിരസ്തദാറിന്റെ ഫോണിലാണെന്ന് ജഡ്ജ് ഹണി എം വർഗീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, കാർഡ്‌ അനധികൃതമായി പരിശോധിച്ചതിന്‌ തെളിവായ മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കമുള്ള തെളിവുകൾ കസ്‌റ്റഡിയിലെടുത്ത്‌ വിദഗ്‌ധ പരിശോധന നടത്താതെ, ആരോപണ വിധേയർ നൽകിയ മൊഴി അതേപടി വിശ്വസിച്ചാണ്‌ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്‌. ജില്ലാ ജഡ്‌ജിയുടെ നിർദേശ പ്രകാരം വീട്ടിൽ വച്ച്‌ രണ്ടാമത് മെമ്മറി കാർഡ് പരിശോധിച്ചതായി ജില്ലാ കോടതിയിലെ സീനിയർ ബെഞ്ച് ക്ലർക്ക് മഹേഷ്‌ മൊഴി നൽകിയിട്ടുണ്ട്‌. രാത്രി 10.58ന്‌ മൈക്രോമാക്‌സ്‌ ഫോണിൽ നിന്നാണ്‌ പരിശോധിച്ചത്‌. എന്നാൽ ഏതു ദിവസമാണെന്ന്‌ ഓർക്കുന്നില്ലെന്നാണ്‌ മൊഴിയിൽ പറയുന്നു. എന്നാൽ 13ന്‌ മെമ്മറി കാർഡ്‌ പരിശോധിച്ചത്‌ മൈക്രോമാക്‌സ്‌ ഫോണിൽ നിന്നല്ലെന്ന്‌ വിദഗ്‌ധ റിപ്പോർട്ടിൽ പറയുന്നതായി ഹർജിയിൽ പറയുന്നു. ജഡ്‌ജിക്കെതിരെ നടത്തിയ ആരോപണത്തെക്കുറിച്ച്‌ പോലും അന്വേഷണം നടത്തിയിട്ടില്ലെന്ന്‌ ഹർജിയിൽ പറയുന്നു.

വിചാരണ കോടതിയിലെ ശിരസ്‌തദാർ താജുദീൻ വിവോ ഫോണിലിട്ടാണ്‌ പരിശോധിച്ചത്. എന്നാൽ 2022ൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഈ ഫോൺ നഷ്‌ടപ്പെട്ടുവെന്ന്‌ പറയുന്നു. എന്നാൽ, ഫോൺ നഷ്‌ടപ്പെട്ടതുസംബന്ധിച്ച്‌ പൊലീസിൽ പരാതി നൽകുകയോ സിം ഡീആക്ടിവേറ്റ്‌ ചെയ്യാൻ സർവീസ്‌ പ്രൊവൈഡറെയൊ താജുദ്ദീൻ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍