KERALA

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

നിയമകാര്യ ലേഖിക

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അധിവേഗത്തിൽ വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് വിധി പറയുന്നു. രാവിലെ 11 മണിയോടെ എറണാകുളം പോക്സോ കോടതി പ്രതി കുറ്റക്കാരനാണോയെന്ന് വ്യക്തമാക്കും.

സംഭവം നടന്ന് 35-ാം ദിവസം കുറ്റപത്രം സമർപ്പിച്ച് കേസിൽ 26 ദിവസത്തിനുള്ളിലാണ് വിചാരണ പൂർത്തിയായത്. നൂറാം ദിവസമാണ് വിധി പുറത്തുവരുന്നത്. കേസിലെ ഏക പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും പോലീസ് വേഗത്തിൽ പൂർത്തീകരിച്ചിരുന്നു.

ജൂലൈ 28 നാണ് അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും കൊണ്ടു പോയി ആലുവ മാർക്കറ്റിനടുത്തെത്തിച്ച് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആലുവ ചൂർണിക്കരയിലെ വീട്ടില് നിന്ന് അഞ്ചുവയസുകാരിയെ പ്രതി കൂട്ടികൊണ്ടുപോകുകയായിരുന്നു. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമർത്തിയിരുന്നു. കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം 15 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സാധാരണ പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കിയിരുന്നു. അതേ വേഗതയിൽ വിചാരണയും പൂർത്തീകരിച്ചു.

99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ വിചാരണ നടപടികൾ ഒമ്പത് ദിവസം നീണ്ടുനിന്നു. കുട്ടിയുടെ വസ്ത്രങ്ങൾ, ചെരുപ്പ്, ഡി എൻ എ സാമ്പിളുകൾ, സി സി ടി വി ദൃശ്യങ്ങൾ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില് ഹാജരാക്കി.

ആലുവ റൂറൽ എസ് പി മുൻകൈയെടുത്ത് ഓഫീസിന് മുന്നിൽ ഒരു ബോർഡ് സ്ഥാപിച്ചിരുന്നു. ബോർഡിൽ 99 എന്ന അക്കം തെളിയുന്ന അന്നാണ് കേസിലെ വിധി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ പ്രസ്താവിക്കുന്നത്. പരിഭാഷയ്ക്ക് ആളുണ്ടായിരുന്നു. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ. 16 അംഗ സംഘമാണ് വേഗത്തില് കേസ് അന്വേഷിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ