KERALA

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ ജാമ്യം അനുവദിച്ചത്. കെ സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം നല്‍കണമെന്നും ഉത്തരവിട്ടു. വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിൽ സുധാകരൻ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.

സാക്ഷികളെ സ്വാധീനിക്കരുത്, അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും കളമശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരൻ ഹർജി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയപേരിതമായ നടപടിയാണ് ഉണ്ടാകുന്നതെന്നായിരുന്നു ഹർജിയിൽ കെ സുധാകരന്റെ വാദം.

''19 മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുകയാണ്. നോട്ടീസിൽ പറഞ്ഞിരുന്ന ദിവസം ഹാജരാകാനാകില്ലെന്ന് മറുപടി നൽകിയിരുന്നു. മറ്റൊരു ദിവസം ഹാജരാകാനാണ് നിർദേശിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിനുള്ള സാധ്യതയുണ്ട്. അതിനാൽ മുൻകൂർ ജാമ്യം നൽകണം'' - സുധാകരൻ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കെ സുധാകരനെ പ്രതിചേർത്ത് ജൂൺ 12ന് എറണാകുളം എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2018ൽ കലൂരിലെ വാടക വീട്ടിൽ വച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയം കെ സുധാകരനും അവിടെയുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ പത്തുലക്ഷം സുധാകരൻ കൈപ്പറ്റി. പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തുനിന്നെത്തിയ പണം വിട്ടു നൽകിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴിയിലുള്ളത്.ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കേസ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരവസ്തുക്കൾ വിറ്റവകയിൽ ശതകോടികൾ കിട്ടിയെന്നും അത് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നെന്നുമുളള മോൻസന്റെ വാദം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി