KERALA

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; ഇടപെടൽ ആനയെ കേരളത്തിന് കൈമാറണമെന്ന ഹർജിയിൽ

വെബ് ഡെസ്ക്

തമിഴ്നാട്ടിൽ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ ഒറ്റയാൻ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. ആനയെ തിരുനെൽവേലി കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിടാനായി തമിഴ്നാട് വനംവകുപ്പ് കൊണ്ടുപോകുമ്പോഴാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.

എറണാകുളം സ്വദേശി നൽകിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിയിൽ നാളെ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ ആനയെ സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഞായറാഴ്ച രാത്രിയാണ് തമിഴ്നാട് വനംവകുപ്പ് രണ്ട് ഡോസ് മയക്കുവെടിവച്ച് പിടികൂടിയത്. മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആംബുലൻസിലേക്ക് മാറ്റി. ആദ്യം ഉസലെന്‍പ്പെട്ടി മണിമലയാറിന് സമീപത്ത് ഇറക്കി വിടാന്‍ ആലോചിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ആനയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനം ചെക്പോസ്റ്റുകളുടെയടക്കം നിയന്ത്രണം തമിഴ്നാട് പോലീസ് ഏറ്റെടുത്തു. അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു.

മേയ് 27ന് കമ്പം ജനവാസ മേഖലയിലേക്കിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതിന് പിന്നാലെയാണ് മയക്കുവെടിവച്ച് ആനയെ കാട്ടിലേക്ക് മാറ്റാന്‍ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു ആന. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആന വീണ്ടും ജനവാസമേഖലയിൽ എത്തിയത്. തുമ്പിക്കൈയ്ക്ക് പരുക്കേറ്റ നിലയിലാണ് അരിക്കൊമ്പന്‍.

കഴിഞ്ഞ ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ നിരീക്ഷിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം ജനവാസമേഖലയിൽ പ്രശ്‌നമുണ്ടാക്കിയത്.

രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി'; കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം

'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം