KERALA

കോൺഗ്രസിനെ വെട്ടിലാക്കി വീണ്ടും മുസ്ലിം ലീഗ്; നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധമില്ലെന്ന് കുഞ്ഞാലിക്കുട്ടി

ദ ഫോർത്ത്- മലപ്പുറം

നവകേരള സദസ്സിനെതിരായ പ്രതിഷേധം കോൺഗ്രസ് ശക്തമാക്കുന്നതിനിടെ സർക്കാരിന് ആശ്വാസം നൽകി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലെന്നും യുഡിഎഫ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് യുഡിഎഫ് വിട്ടുപോകില്ലെന്ന് നേതാക്കൾ ശക്തമായി പറഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് കോൺഗ്രസിൻ്റെ നിലപാടിനെ ഫലത്തിൽ തള്ളി കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച കുഞ്ഞാലിക്കുട്ടി നവകേരള സദസ്സിനോട് മൃദുവായ വിമർശനം മാത്രമാണ് ഉന്നയിച്ചത്. ജനങ്ങളിൽനിന്ന് പരാതി നേരിട്ട് വാങ്ങിച്ച ഉമ്മൻ ചാണ്ടിയുടെതാണ് യുഡിഎഫിൻ്റെ മാതൃകയെന്നും അവരുടെ പരിപാടി ബഹിഷ്കരിക്കുമെന്നല്ലാതെ പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "അവരുടെ പരിപാടി അവർ വിജയിപ്പിക്കട്ടെ. ഞങ്ങളുടെ പരിപാടി ഞങ്ങളും വിജയിപ്പിക്കും,'' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദിച്ചതായി ആരോപണമുണ്ടായിരുന്നു. ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് ആരോപിച്ച് ഇന്ന് പ്രതിപക്ഷ നേതാവ് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിലേക്ക് കോൺഗ്രസിൻ്റെ ജനപ്രതിനിധികളെ അണിനിരത്തുമെന്ന പ്രഖ്യാപനവുമുണ്ടായി. ഇതിനിടയിലാണ് മലപ്പുറം ജില്ലയിൽ പ്രതിഷേധമുണ്ടാകില്ലെന്ന പ്രസ്താവന പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത്.

ഓരോ സ്കൂളിൽനിന്നും കുട്ടികളെ നിർബന്ധമായി പങ്കെടുപ്പിക്കണമെന്ന ഡിഇഒ യുടെ നിർദ്ദേശം ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. ജനങ്ങൾ സ്വയം എത്തേണ്ടതാണെന്നും കുഞ്ഞലികുട്ടി പ്രതികരിച്ചു.

നവകേരള സദസ്സിലേക്ക് ഓരോ സ്കൂളുകളിൽനിന്നും 200 വീതം വിദ്യാർഥികളെ എത്തിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാന അധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അച്ചടക്കമുള്ള കുട്ടികളാവണമെന്ന പ്രത്യേക നിർദേശവുമുണ്ട്.

താനൂർ മണ്ഡലത്തിൽനിന്ന് 200 കുട്ടികളെയും തിരൂരങ്ങാടി വേങ്ങര മണ്ഡലങ്ങളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണമെന്ന് യോഗത്തിൽ ഡി ഇ ഒ പറഞ്ഞു. എന്നാൽ കുട്ടികളെ പരിപാടിയിൽ പങ്കെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അധ്യാപകർ ചൂണ്ടിക്കാട്ടി. മുകളിൽ നിന്നുള്ള നിർദേശമാണെന്നായിരുന്നു ഡി ഇ ഒയുടെ മറുപടി. ഇത് വിവാദമായതിനെതുടർന്ന് നിർബന്ധപൂർവം കുട്ടികളെ എത്തിക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഡി ഇ ഒ നിലപാട് മാറ്റി.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ