KERALA

വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: ഒന്നാം പ്രതി അഖില്‍ അറസ്റ്റില്‍, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

വെബ് ഡെസ്ക്

വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കെ അഖില്‍ അറസ്റ്റില്‍. പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത അഖിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവ് വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോടെ അല്ല നടന്നത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ല. വയനാടുനിന്നുള്ള പോലീസ് സംഘമാണ് അഖിലിനെ പാലക്കാടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിപ്പട്ടികയിലുള്ള മറ്റു 11 പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കേസില്‍ കഴിഞ്ഞ ദിവസം ആറ് വിദ്യാര്‍ഥികളെ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട 12 വിദ്യാര്‍ഥികള്‍ക്ക് പുറമെയുള്ള ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറി അഭിഷേക് എസ് ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

സംഭവം നടന്ന് 12 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെയും വിമര്‍ശനങ്ങളുണ്ട്. കോളേജ് ഡീന്‍ ഉള്‍പ്പെടെ പ്രതികളെ സംരക്ഷിക്കാന്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ഫെബ്രുവരി 15ന് വീട്ടിലേക്ക് യാത്ര തിരിച്ച സിദ്ധാര്‍ത്ഥനെ പാതിവഴിയില്‍ വച്ച് കോളേജിലേക്ക് തിരികെ വിളിച്ച ശേഷമായിരുന്നു റാഗിങ്ങ്. ക്യാമ്പസിനുള്ളില്‍ വച്ച് വിവസ്ത്രനാക്കി പരസ്യവിചാരണ നടത്തിയെന്നും ബെല്‍റ്റും വയറും ഉപയോഗിച്ച് മര്‍ദിച്ചുവെന്നും സിദ്ധാര്‍ത്ഥ ന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്