KERALA

പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ദൂരദര്‍ശന്‍; കേരള സ്റ്റോറി സംപ്രേഷണം ചെയ്തു

വെബ് ഡെസ്ക്

സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും വിവാദ സിനിമ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്ത് ദൂരദര്‍ശന്‍. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം രാത്രി എട്ട് മണിമുതല്‍ തന്നെ സിനിമ ഡിഡി നാഷണലിലൂടെ സംപ്രേഷണം ചെയ്യുകയായിരുന്നു.

ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

അതേസമയം, കേരള സ്റ്റോറി' ദൂരദര്‍ശനില്‍ പ്രദര്‍പ്പിക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചെങ്കിലും ഇടപെട്ടില്ല. ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ ജി സൂരജാണ് ഹരജി നല്‍കിയത്. സിനിമ പ്രദര്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരഞ്ഞെടുപ്പ് കമീഷന് ഇത് സംബന്ധിച്ച് ഇമെയിലില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല എന്നുമായിരുന്നു ഹര്‍ജിയി‍ പറഞ്ഞിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ള പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജ. ടി ആര്‍ രവി ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഹരജി ഏപ്രില്‍ 11ന് പരിഗണിക്കാന്‍ മാറ്റി.

ദ കേരള സ്റ്റോറി പ്രദര്‍ശനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി ഭരണ പ്രതിപക്ഷ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു.

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് സിനിമ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഈ നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം എന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

സംഘപരിവാര്‍ സംഘടനകളുടെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ദൂരദര്‍ശനിലൂടെയുള്ള ദ കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ ചെയ്യുന്നത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നീക്കങ്ങള്‍ ചട്ടലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതാണ് കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അസത്യങ്ങളുടെ കെട്ടുകാഴ്ചയാണ് ഈ സിനിമ. ദൂരദര്‍ശന്റെ നീക്കത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകൾ തയ്യാറാക്കി നേരത്തെയും വിവാദത്തില്‍ ഇടം പിടിച്ചിട്ടുള്ള സുദീപ്‌തോ സെന്‍ തയ്യാറാക്കിയ കേരള സ്റ്റോറിയ്ക്ക് എതിരെ ദേശീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് ചെയ്ത സമയത്തും എതിർപ്പ് അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതല്ല കേരളത്തിന്റെ കഥ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സിനിമയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുകയും ബംഗാളിൽ സിനിമയ്ക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു.

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; സോളാർ സമരവിവാദത്തിൽ തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍