KERALA

ഏക സിവിൽ കോഡ്: കോൺഗ്രസ് തിരുത്തട്ടേയെന്ന് എം വി ഗോവിന്ദൻ, വിളിച്ചാലും പോകില്ലെന്ന് ഹസൻ; ലക്ഷ്യം കാണുമോ സിപിഎം തന്ത്രം?

വെബ് ഡെസ്ക്

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ നടത്തുന്ന ദേശീയ സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിക്കുകയും കോൺഗ്രസിനെ ഒഴിവാക്കുകയും ചെയ്ത സിപിഎം തന്ത്രം ലക്ഷ്യം കാണുമോ? മുസ്ലിം ലീഗിനെയും അതിലുപരി മുസ്ലിം വിഭാഗങ്ങളെയും പാർട്ടിയോടടുപ്പിക്കുകാനുള്ള അവസരമായി പുതിയ സാഹചര്യത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് സിപിഎം. എന്നാൽ സിപിഎം നീക്കത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമങ്ങളാരംഭിച്ചുകഴിഞ്ഞു. സെമിനാറിൽ പങ്കെടുക്കാൻ സിപിഎമ്മിൽനിന്ന് ക്ഷണം ലഭിച്ചതായും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്ന് പരിശോധിച്ച് തീരുമാനമെക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ നിലപാട് സ്വീകരിക്കാത്തതിനാലാണ് കോൺഗ്രസിനെ മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡിന് അനുകൂലമായാണ് കോൺഗ്രസിന്റെ നിലപാടെന്നും തെറ്റ് തിരുത്തി എപ്പോൾ കോൺഗ്രസ് മുന്നോട്ട് വരുന്നോ അപ്പോൾ ഒത്തുപോകുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്വീകരിക്കുന്ന ഏത് ശരിയായ നിലപാടിനെയും സിപിഎം പിന്തുണച്ചിട്ടുണ്ട്. ഇനിയും പിന്തുണയ്ക്കും. സെമിനാറിലേയ്ക്ക് സമസ്ത നേതാക്കൾ, ബിഷപ്പുമാർ, ഗോത്രവിഭാഗങ്ങളുടെ നേതാക്കൾ, പുന്നല ശ്രീകുമാർ തുടങ്ങി എല്ലാവരെയും ക്ഷണിച്ചതായും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ലീഗിൽ ആശയക്കുഴപ്പം. സെമിനാറിലേക്ക് സിപിഎമ്മിൽനിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണോയെന്നത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പി എം സലാം പറഞ്ഞു. ലീഗിനോട് തൊട്ടുകൂടായ്മയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ലീഗ് മതേതര പാർട്ടിയാണെന്നാണ് എല്ലാവരുടെയും നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും വൃത്തികെട്ട രാഷ്ട്രീയ കളിയാണ് സിപിഎം നടത്തുന്നതെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ദുരുദ്ദേശത്തോടെയാണ് സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണമെന്നും ഇ ടി ആരോപിച്ചു.

ക്ഷണം ലഭിച്ചാലും സെമിനാറിൽ കോൺഗ്രസ് നേതാക്കൾ ആരും പോകില്ലെന്നായിരുന്നു യുഡിഎഫ് കൺവീനർ എം എം ഹസന്റെ പ്രതികരണം. സിപിഎമ്മിന്റെ കെണിയിൽ കോൺഗ്രസ് വീഴില്ലെന്നും ലീഗ് പങ്കെടുക്കുമെന്ന് കരുത്തുന്നില്ലെന്നും ഹസൻ പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ കോൺഗ്രസിന് തൃപ്തിയുണ്ടെന്നും സിപിഎമ്മിന്റെ കുബുദ്ധി നടക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. വേണുഗോപാൽ കഴിഞ്ഞദിവസം ടെലിഫോണിൽ മുസ്ലിം സംഘടനാ നേതാക്കളുമായി സംഭാഷണം നടത്തിയിരുന്നു.

അതേസമയം സിപിഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ക്ഷണം ലഭിച്ചെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പങ്കെടുക്കുന്ന കാര്യത്തിൽ സംഘടനയുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ