Lok Sabha Election 2024

പൊന്നാനിയില്‍ സമദാനി, മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ രണ്ട് സീറ്റിലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലുമാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. സിറ്റിങ് സീറ്റുകളായ പൊന്നായില്‍ അബ്ദുസമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സിറ്റിങ് എംപിയായ നവാസ് കനി മത്സരിക്കും. പാണക്കാട് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തട്ടിനിന്ന യുഡിഎഫിന്റെ കേരളത്തിലെ സീറ്റ് വിഭജനം സമവായത്തിലെത്തിയതിന് പിന്നാലെയാണ് ലീഗ് നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റ് എന്ന ആവശ്യത്തിന് പകരം രാജ്യസഭാ സീറ്റ് വാഗ്ദാനം നല്‍കിയാണ് ലീഗിനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചത്.

കേരളത്തിലെ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റുകള്‍ പരസ്പരം വച്ചുമാറിയാണ് നിലവിലെ എംപിമാര്‍ ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുസമദ് സമദാനി പ്രതികരിച്ചു. സമസ്തയുള്‍പ്പെടെ സമുദായ സംഘടനകളുടെ പിന്തുണ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പാണെന്നും സമദാനി വ്യക്തമാക്കി. വികസനത്തിന്റെയും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു.

ലീഗ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയവും പുര്‍ത്തിയായി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജും കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രനും ജനവിധി തേടും.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ