ELECTION 2023

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ; കർണാടകയിൽ നേതൃപോരുമായി ഡി കെയും സിദ്ധരാമയ്യയും

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആരെന്നറിയാൻ രണ്ട് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. മുഖ്യമന്ത്രി പദവി മോഹവവുമായി കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ബെംഗളൂരുവിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ എഐസിസി നിരീക്ഷകരായി ദേശീയ നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് എന്നിവരെത്തും. എംഎൽഎമാരുമായി നിരീക്ഷകർ വെവ്വേറെ ചർച്ചകൾ നടത്തും. 

ഡി കെ ശിവകുമാറിനും സിദ്ധരാമയ്യക്കും എംഎൽഎമാർക്കിടയിൽ നിന്ന് ഏകദേശം ഒരു പോലെയാണ് പിന്തുണ. ഇരുവരും ഒരുപോലെ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിനാലും തുല്യമായി അർഹതയുള്ളതിനാലും രണ്ടര വർഷം വീതം പദവി പങ്കിടാമെന്നതാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്. എന്നാൽ ആരാകും ആദ്യ പകുതിയിൽ മുഖ്യമന്ത്രി ആവുക എന്നതാണ് നിലവിലെ പ്രശ്നം. സിദ്ധരാമയ്യയുടെ പ്രായവും പ്രവൃത്തി പരിചയവും ജനപ്രീതിയും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി ആദ്യം അദ്ദേഹത്തിന് നൽകണമെന്നാണ് ഉയരുന്ന അഭിപ്രായം. വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി തരുമെന്ന് ഉറപ്പുതന്നാൽ ആദ്യ അവസരം വിട്ടുനൽകാൻ തയ്യാർ എന്നാണ് ഡി കെ പക്ഷം നിലപാടെടുത്തിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ ഇ ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകൾ ഉള്ളതിനാൽ ഡി കെ ശിവകുമാർ ആദ്യ അവസരത്തിന് ശ്രമിക്കുന്നില്ലെന്നാണ് അറിവ്. കേന്ദ്ര ഏജൻസികൾ വാളോങ്ങിയാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയം ഉറപ്പാക്കിയ ശേഷം മുഖ്യമന്ത്രി പദമേറുന്നതാകും ഉചിതമെന്ന രാഷ്ട്രീയ ഉപദേശം ശിവകുമാറിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇനി ലഭിക്കേണ്ടത് ഒരു വർഷത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി കസേര ഒഴിഞ്ഞുകൊടുക്കുമെന്ന ഉറപ്പാണ്. ഇക്കാര്യങ്ങളിൽ സമവായമുണ്ടാക്കാനാണ് എഐസിസി നിരീക്ഷകരുടെ വരവ്. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ചർച്ചകൾ നടക്കുകയും അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ അവിടെ നിന്ന് പ്രഖ്യാപിക്കുകയും ചെയ്യും.

കർണാടക നിയസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ സർവേകളിലും ഏറ്റവും ജനപ്രിയതയുള്ള മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടപെട്ടത് സിദ്ധരാമയ്യയാണ്. 2013 ൽ 122 സീറ്റിന്റെ പിൻബലത്തിൽ ആയിരുന്നു സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയത്. കർണാടകയിൽ അഞ്ച് കൊല്ലം തികച്ച് ഭരിച്ച രണ്ട് മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് മുൻപ് ദേവരാജ് ഉർസ് ആയിരുന്നു അഞ്ച് കൊല്ലം മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. 

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം, നാലുപേര്‍ക്ക് പരുക്ക്

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുള്ള പ്രധാന പുനഃസംഘടന

96 ലോക്‌സഭാ മണ്ഡലം, 17.7 കോടി വോട്ടര്‍മാര്‍, 1717 സ്ഥാനാര്‍ഥികള്‍; നാലാം ഘട്ടം വിധിയെഴുതുന്നു

നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ