Science

ലാൻഡിങ്ങിൽ അഭിമാന നേട്ടം, ഇനി കാത്തിരിപ്പ് റോവർ പുറത്തുവരാൻ; പര്യവേഷണത്തിന് 7 പേലോഡ്, പഠനത്തിന് 14 ദിനം

വെബ് ഡെസ്ക്

നാല് വര്‍ഷം മുന്‍പ് അവസാന നിമിഷത്തിൽ പൊലിഞ്ഞുപോയ സ്വപ്നങ്ങൾ അതിലും ഭംഗിയായി സാക്ഷാത്കരിച്ച ഇന്ത്യ ഇന്ന് ഇറങ്ങിച്ചെന്നത് ലോകത്തിന്റെ മനസിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഭിമാനമുദ്ര പതിക്കും. വിക്രം ലാൻഡറിനുള്ളിലെ പ്രഗ്യാൻ റോവർ ഉടൻ പുറത്തുവന്ന് അശോകസ്തംഭവും ഐഎസ്ആർഒ ലോഗോയും ചന്ദ്രന്റെ മണ്ണിൽ പതിക്കും.

ശക്തമായ മുന്നൊരുക്കങ്ങളുമായി മൂന്നാം ചാന്ദ്ര ദൗത്യത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാൻ ഇന്ത്യ ഇറങ്ങിയത്. തനതായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ചന്ദ്രനില്‍ ഇറങ്ങുകയെന്നത് തന്നെയായിരുന്നു ദൗത്യത്തിന്‌റെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യം ഉദ്ദേശിച്ച തരത്തിൽ കൃത്യമായി നേടിയെങ്കിലും മുന്നിൽ കടമ്പകൾ നിരവധിയാണ്.

എഴ് പേലോഡുകളാണ് ചന്ദ്രയാന്‍ 3 പേടകത്തിലുള്ളത്. നാലെണ്ണം ലാന്‍ഡറിലും രണ്ടെണ്ടും റോവറിലുമാണ്. ഒരു പേലോഡ് പ്രൊപ്പല്‍ഷന്‍ മൊഡ്യുളില്‍ ചന്ദ്രനെ ചുറ്റും. ലാന്‍ഡറില്‍ രംഭ ലാങ്‌മെയര്‍ പ്രോബ്, ചാസ്‌തേ, ഇല്‍സ, ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അറേ എന്നീ പേലോഡുകളാണ് ഉള്ളത്. ഇതില്‍ ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അറേ നാസയുടെ സംഭാവനയാണ്.ആല്‍ഫാ എക്‌സ്‌റേ സ്‌പെക്രോമീറ്ററും ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെട്രോസ്‌കോപ്പും റോവറിലുണ്ട്. സ്‌പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് ആണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുള്ളത്.

  • രംഭ ലാങ്‌മെയര്‍ പ്രോബ് (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere (RAMBHA) - ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രതയെക്കുറിച്ചും അതിന്‌റെ വ്യതിയാനങ്ങളെ കുറിച്ചും പഠിക്കാന്‍

  • ചാസ്‌തേ-(Chandra's Surface Thermophysical Experiment - ChaSTE)- ചന്ദ്രേപരിതലത്തിലെ താപനിലയുടെ പ്രത്യേകത പഠിക്കലും തെര്‍മോ ഫിസിക്കല്‍ പരീക്ഷണവും

  • ഇല്‍സ (Instrument for Lunar Seismic Activity -ILSA)- ഭൂചലനങ്ങള്‍ക്ക് സമാനമായി ചന്ദ്രനിലുണ്ടാകുന്ന ചലനങ്ങളെ കുറിച്ചും ചന്ദ്രന്‌റെ ഘടനയെക്കുറിച്ചും പഠിക്കുന്ന സെസ്മിക് ആക്റ്റിവിറ്റി ഉപകരണം

  • ലേസര്‍ റിട്രോറിഫ്‌ളക്റ്റര്‍ അറേ - ചന്ദ്രനിലെ ലേസര്‍ റേഞ്ചിങ് പഠിക്കും.

  • ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍- ചന്ദ്രോപരിതലത്തിലെ മൂലക വിശകലനവും ഉപരിതലത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കും വിധം ധാതുഘടനയടക്കം പഠിക്കലും

  • ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെട്രോസ്‌കോപ്പ്- ചന്ദ്രനിലെ മണ്ണിലും പാറയിലും ഉള്ള മൂലക ഘടന (മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, കാത്സ്യം, പൊട്ടാസ്യം, ടൈറ്റാനിയം, ഇരുമ്പ്) പഠിക്കാന്‍

  • സ്‌പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE)- മനുഷ്യവാസമുള്ള ഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും വിധം താരതമ്യം ചെയ്യാന്‍ ഭൂമിയുടെ സ്‌പെക്ട്രം പഠിക്കുന്നതിനാണ് ഈ ഉപകരണം.

റോവര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിങ് സ്ഥലത്തിന് സമീപം കറങ്ങിനടന്ന് സാമ്പളുകളും മറ്റും ശേഖരിച്ചാണ് പഠനം നടത്തുക. ലാന്‍ഡ് ചെയ്ത ഇടത്തു തന്നെ സ്ഥിതിചെയ്താണ് ലാന്‍ഡറിന്‌റെ പ്രവര്‍ത്തനം. റോവറില്‍നിന്ന് ലാന്‍ഡറിലേക്ക് മാത്രമേ വിവരങ്ങള്‍ കൈമാറാനാകൂ. ലാന്‍ഡറിന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലേക്കും ചന്ദ്രയാന്‍ രണ്ടിന്‌റെ ഓര്‍ബിറ്ററിലേക്കും വിവരങ്ങള്‍ നല്‍കാം. ഇവ രണ്ടും ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് വഴി ഐഎസ്ആര്‍ഒയുമായി ആശയവിനിമയം നടത്തും.

സൗരോര്‍ജത്തിലാണ് പേടകത്തിന്‌റെ പ്രവര്‍ത്തനം. അതിനാല്‍ ചന്ദ്രനിലെ ഒരു പകല്‍ മാത്രമാണ് ലാന്‍ഡറിന്‌റെയും റോവറിന്‌റെയും ആയുസ്. ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ് ചന്ദ്രനിലെ ഒരു പകല്‍. ഭൂമിയിലെ 14 ദിവസത്തിന്‌റെ ദൈര്‍ഘ്യമുള്ള ചന്ദ്രനിലെ ഒരു രാത്രിയും അതിശൈത്യവും അതിജീവിക്കാന്‍ ലാന്‍ഡറിനും റോവറിനും സാധിച്ചാല്‍ വീണ്ടും ഇവ പ്രവര്‍ത്തിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്